ഡൽഹി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി. 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ദേശീയപാതകളുടെ തകർച്ച, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി. മറ്റ് 11 ഉദ്യോഗസ്ഥർക്കെതിരെ അനാസ്ഥയ്ക്കും കൃത്യവിലോപത്തിനും അച്ചടക്ക നടപടിയെടുത്തു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പാർലമെൻ്റിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പാലങ്ങൾ, മേൽപ്പാലങ്ങൾ, ദേശീയപാത എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വീഴ്ചകളിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്ന് ശിവസേന (ഉദ്ധവ് താക്കറെ ) എംപി സഞ്ജയ് റാവത്തിൻ്റെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി.
നടപടി നേരിട്ടവരിൽ കോൺട്രാക്ടർമാരും കൺസൾട്ടൻ്റുമാരും ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. കോൺട്രാക്ട് റദ്ദാക്കുക, പിഴ ചുമത്തുക, കരിമ്പട്ടികയിൽ പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 19 സംഭവങ്ങൾ ഉണ്ടായതായി നിതിൻ ഗഡ്കരി സഭയിൽ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് പിഴ ചുമത്തൽ, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യൽ, എഞ്ചിനീയർമാരെ പിരിച്ചുവിടൽ, കോൺട്രാക്ടർമാരെയും എഞ്ചിനീയറിങ് കമ്പനികളെയും ഡീബാർ ചെയ്യൽ, കോൺട്രാക്ടർമാരുടെ ചെലവിൽ പുനർനിർമ്മാണം തുടങ്ങിയ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.






























