പത്തനംതിട്ട : ജനങ്ങള്‍ ഏറ്റെടുത്ത ജനങ്ങളുടെ മേള ഇനി രണ്ട് ദിവസംകൂടി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇതിനകം ജനകീയമായിക്കഴിഞ്ഞു. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. പതിവ് രീതിയില്‍നിന്നും വ്യത്യസ്ത അനുഭവം ഉറപ്പുനല്‍കുന്ന മേളയില്‍ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്നത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന സ്റ്റാളുകളും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും, ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും. തികച്ചും വേറിട്ട അനുഭവമാണ് പ്രദര്‍ശന നഗരി നല്‍കുന്നത്. ഒപ്പം കുടുംബശ്രീ ഭക്ഷണശാലകള്‍ ഒരുക്കുന്ന രുചിയുടെ വൈവിധ്യവും. അതുകൊണ്ടുതന്നെ നിറഞ്ഞ മനസുമായാണ് കാഴ്ചക്കാര്‍ ജില്ലാ സ്‌റ്റേഡിയത്തില്‍നിന്നും മടങ്ങിപ്പോകുന്നത്.
ഇവിടെ ലഭിക്കുന്ന തത്‌സമയ സേവനങ്ങളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് ജനഹിതമറിഞ്ഞ് ഒരുക്കിയ മേളയെന്നാണ് മേളയിലെത്തുന്ന എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുന്നത്. മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍ വാഹനം, ബിഎസ്എന്‍എല്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളാണ് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
അക്ഷയ സേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്‍ട്രോള്‍മെന്റ്, അഞ്ചും 15 ഉം വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുതിനുള്ള സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ സഹായം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ നല്‍കുന്നുണ്ട്.
പ്രദര്‍ശന വിപണനത്തിനൊപ്പം അരങ്ങേറുന്ന സെമിനാറുകളും കലാസന്ധ്യകളും ഇരുകയ്യുംനീട്ടിയാണ് ജനം സ്വീകരിച്ചത്. ഗൗരവമേവറിയ വിഷയങ്ങളായിരുന്നിട്ടും സെമിനാറുകള്‍ കേള്‍ക്കുന്നതിനും നിരവധിപേരാണ് ദിവസേന എത്തുന്നത്. 13 വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഒന്‍പതെണ്ണവും വിജയകരമായി പൂര്‍ത്തിയാക്കി. ബാക്കി നാല് സെമിനാറുകള്‍ ഇന്നും നാളെയുമായി നടക്കും.
നാട്ടിലേയും രാജ്യത്തേയും പാരമ്പര്യ കലകള്‍ക്ക് ഉചിതമായ വേദി നല്‍കാനും മേളയ്ക്ക് കഴിഞ്ഞു. കോവിഡ് കാലം പിന്നോട്ടടിച്ച കലാകാരന്‍മാരെ സഹായിക്കുകകൂടി ലക്ഷ്യമിട്ടാണ് കലാസന്ധ്യ സംഘടിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ്, നാടന്‍ പാട്ടും ദൃശ്യവിരുന്നും, കാലന്‍കോലം പടയണി, വേലകളി, ബോഡുബെറു നാടന്‍ സംഗീതം, ഇന്ത്യന്‍ ഗ്രമോത്സവം, പാട്ടുവഴി തുടങ്ങിയവയൊക്കെ ഇതിനകം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഗസല്‍, ജുഗല്‍ബന്ദി എന്നീ സംഗീത പരിപാടികളും ഇരുട്ട് നാടകവും അനുവാചക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോമഡി ഷോയും ഗാനമേളയും ഇന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്വാനാഭ്യാസ പ്രകടനങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
































