അഹമ്മദാബാദ് : ഗുജറാത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ദളിത് കുടുംബത്തെ തല്ലിച്ചതച്ചതായി പരാതി. കച്ച് ജില്ലയിലെ ഗാന്ധിധാം നഗരത്തിലാണ് ആറംഗ കുടുബത്തെ 20 അംഗ സംഘം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദ് വഗേല എന്നയാളെയും കുടുബത്തെയുമാണ് ആക്രമിച്ചത്. ബച്ചൗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ ഒക്ടോബര്‍ 26നാണ് സംഭവം.
ഒക്ടോബര്‍ 20ന് ഗ്രാമത്തിലെ രാമക്ഷേത്രത്തില്‍ കുടുംബം പ്രാര്‍ത്ഥനക്കെത്തിയത് പ്രതികളെ പ്രകോപിപ്പിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തു. 26ന് വഗേല സ്വന്തം കടയില്‍ ഇരിക്കുമ്പോള്‍ ചിലർ എത്തി ആക്രമിക്കുകയായിരുന്നു. കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ഇവരുടെ കൃഷിയിടത്തിലേക്ക് കാലികളെ വിടുകയും ചെയ്തു. പൈപ്പ് കൊണ്ടും വടികൊണ്ടുമാണ് ആക്രമികള്‍ ഇവരെ മര്‍ദ്ദിച്ചത്. ഇവരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ഓട്ടോ നശിപ്പിക്കുയും ചെയ്തു. വീട്ടിലുള്ളവരെയും ആക്രമിച്ചു.
സംഭവത്തില്‍ മൂന്ന് ദിവസത്തിന് ശേഷം 5 പേര്‍ പിടിയിലായി. ഗോവിന്ദ് വഗേല, പിതാവ് ജഗന്‍ഭായി എന്നിവരുടെ പരാതിയില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാനാ അഹിര്‍, രാജേഷ് മഹാരാജ്, കേസ്ര രാബായി, പബാ രബാരി, കാനാ കോലി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം, കവര്‍ച്ച, അപമാനിക്കല്‍, എസ്എസ്, എസ്ടി പീഡനം തടയല്‍ നിയമം എന്നി വകുപ്പകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.