എറണാകുളം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ഇപി പറഞ്ഞതിന്‍റെ അർത്ഥം അദ്ദേഹം കൺവീനർ ആയ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് സതീശന്‍ ചോദിച്ചു. ജയരാജൻ ബിജെപി യെ സഹായിക്കുകയാണ്. പദ്മജ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. വിശ്വനാഥ മേനോൻ ബിജെപിയിലേക്ക് പോയി. കണ്ണന്താനം ബിജെപിയിലേക്ക് പോയി. അന്ന് പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി.
ബിജെപിയിൽ പോയ അൽഫോൺസ് കണ്ണന്താനത്തിനു വിരുന്ന് കൊടുത്ത ആളാണ് പിണറായി. 1977 ൽ ആർഎസ്എസ് പിന്തുണയോടെ ജയിച്ച ആളാണ്. എന്നിട്ടാണ് വർത്താനം പറയുന്നെന്നും സതീശന്‍ പരിഹസിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിച്ച 13000 കോടി കിട്ടുമ്പോൾ ആ പണം സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുക്കാൻ ഉപയോഗിക്കണം. മരുന്നു വാങ്ങിക്കാൻ പണമില്ലാതെ വലിയൊരു വിഭാഗം കഷ്ടപ്പെടുന്നു. സർക്കാർ പുറത്ത് പറയുന്നതും സുപ്രീം കോടതിയിൽ പറയുന്നതും രണ്ടാണ്. സുപ്രീം കോടതിയിൽ പറയുന്നു ഇഷ്ടം പോലെ കടം എടുക്കാൻ അനുവദിക്കണം. പുറത്ത് പറയുന്നത് കേന്ദ്രം 57600 കോടി രൂപ തരാനുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.





























