വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും തനിക്കെതിരെ നടന്ന ബ്ലാക്ക്‌മെയിലിങ് ശ്രമങ്ങളെക്കുറിച്ചും അമേരിക്കൻ ജനപ്രതിനിധി സഭയ്ക്ക് മുന്നിൽ തുറന്നുപറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. അമേരിക്കൻ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നടന്ന നിർണ്ണായക വാദത്തിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയത്. തന്റെ മുൻകാല വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അതിനോടൊപ്പം സ്വന്തമായി മെനഞ്ഞെടുത്ത നുണകളും കൂട്ടിച്ചേർത്ത് എപ്‌സ്റ്റീൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിൽ ഗേറ്റ്സ് സമിതിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
തന്റെ വ്യക്തിജീവിതത്തിലെ ചില വീഴ്ചകൾ കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയ ഒന്നാണെന്ന് സമ്മതിച്ച ഗേറ്റ്സ്, എന്നാൽ ഈ ബന്ധങ്ങൾക്ക് എപ്‌സ്റ്റീനുമായുള്ള കൂടിക്കാഴ്ചകളുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്ന് കൂട്ടിച്ചേർത്തു. താനുമായുള്ള സാമ്പത്തിക-ജീവകാരുണ്യ ചർച്ചകളിൽ നിന്ന് ബിൽ ഗേറ്റ്സ് പിന്മാറിയതോടെയാണ്, രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് വീണ്ടും സമ്മർദ്ദത്തിലാക്കാനും ബന്ധം തുടരാനും എപ്‌സ്റ്റീൻ ശ്രമിച്ചതെന്ന് പുറത്തുവന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫയലുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എപ്‌സ്റ്റീന്റെ ഈ ബ്ലാക്ക്‌മെയിലിങ് ശ്രമങ്ങൾക്ക് താൻ വഴങ്ങിയില്ലെന്നും ഗേറ്റ്സ് കമ്മിറ്റിയെ അറിയിച്ചു.
ആഗോള ആരോഗ്യ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ഫണ്ട് ലഭ്യമാക്കുമെന്ന എപ്‌സ്റ്റീന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് 2011 മുതൽ താൻ ചർച്ചകൾ തുടങ്ങിയതെന്ന് ഗേറ്റ്സ് മൊഴി നൽകി. എന്നാൽ ഇയാളുടെ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളാണെന്ന് ബോധ്യപ്പെട്ടതോടെ 2014-ൽ ഈ ബന്ധം താൻ പൂർണ്ണമായും അവസാനിപ്പിച്ചു. എപ്‌സ്റ്റീനുമായി വ്യക്തിപരമായ സൗഹൃദത്തിന് തനിക്ക് താല്പര്യമില്ലായിരുന്നു. ഇയാളുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമിതിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ചു.
എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അക്കാലത്ത് തനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് ഗേറ്റ്സ് പറഞ്ഞു. താൻ ഒരിക്കലും എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിലോ അദ്ദേഹത്തിന്റെ ഫ്ലോറിഡയിലെ വസതികളിലോ പോയിട്ടില്ലെന്നും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സാക്ഷിയായിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എപ്‌സ്റ്റീന്റെ ഇരകൾക്ക് നീതി ലഭിക്കാനായി എല്ലാ ഔദ്യോഗിക ഫയലുകളും പുറത്തുവിടുന്നതിനെ താൻ അനുകൂലിക്കുന്നതായും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് ബിൽ ഗേറ്റ്സ് വ്യക്തമാക്കി.































