തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രധാന പ്രതി വിഷ്ണു പ്രസാദിന്റെ ഒപ്പം പരിഹാരം സെല്ലില്‍ ജോലി ചെയ്തിരുന്നവരുടെ ബാങ്ക് ഇടപാടുകള്‍ തേടി ക്രൈം ബ്രാഞ്ച്. ഇന്നലെ ഉച്ചയോടെ കളക്ടറേറ്റിലെത്തിയ അന്വേഷണ സംഘം തട്ടിപ്പ് നടന്ന 2018ലെയും 2019 കാലത്ത് പരിഹാരം സെല്ലിലുണ്ടായിരുന്ന ജൂനിയര്‍ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് അടക്കമുളള രേഖകള്‍ രണ്ടുദിവസത്തിനകം ഹാജരാക്കാന്‍ നോട്ടീസ് കൊടുത്തു.
വിഷ്ണു പ്രസാദിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെ ബാങ്കുകളുടെ വിവരങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയഫണ്ടില്‍ നിന്ന് താല്‍ക്കാലിക രസീത് ഉപയോഗിച്ച് തട്ടിയെടുത്തതായി പറയുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ഓഫീസിലെ പ്യൂണായ ചിത്രയുടെ പക്കല്‍ ഏല്‍പ്പിച്ചിരുന്നെന്ന വിഷ്ണുവിന്റെ മൊഴി ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോള്‍ പൊളിഞ്ഞു.
കഴിഞ്ഞ ദിവസം പരിഹാരം സെല്ലില്‍ വീണ്ടും നടത്തിയ തെളിവെടുപ്പിനിടെ വിഷ്ണുപ്രസാദിന്റെ രണ്ടു ഡയറികള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പണമിടപാടുകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സുപ്രധാന തെളിവുകളാണ് ഈ രസീതുകള്‍. അന്വേഷണസംഘം മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്നത്. 100 ഓളം വീടുകളില്‍ നിന്ന് രസീത് ശേഖരിച്ചു കഴിഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ആഭ്യന്തര അന്വേഷണവിഭാഗം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരവീഴ്ച വരുത്തിയ ജൂനിയര്‍ സൂപ്രണ്ട് അടക്കമുളള നാല് പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വന്നേക്കും





























