കോന്നി : ആങ്ങമൂഴി പഞ്ഞിപ്പാറയിൽ എക്സൈസ് നടത്തിയ തിരച്ചിലിൽ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നു എന്ന് എക്‌സൈസ് ഇന്റെലിജൻസ് ബ്യുറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് എക്‌സൈസ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. പഞ്ഞിപ്പാറയിൽ വന മേഖലയിൽ നടത്തിയ തിരച്ചിലിൽ നാനൂറ് ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ബാരലുകളും കണ്ടെത്തി. വനത്തിനുള്ളിലെ നീർചാലിനോട് ചേർന്നാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. തുടർന്ന് പഞ്ഞിപ്പാറയിൽ നടത്തിയ പരിശോധനയിൽ ആങ്ങമൂഴി സിന്ധു ഭവനത്തിൽ വീട്ടിൽ ജയകുമാറിന്റെ വീടിന് സമീപത്തുനിന്നും 39 ലിറ്റർ ചാരായം എക്സൈസ് ഇന്റെലിജെൻസ് ബ്യുറോ കണ്ടെത്തി ചിറ്റാർ എക്സൈസ് റേഞ്ച് അധികൃതർക്ക് കൈമാറി.
ചാരായം വാറ്റിയ ജയകുമാറിന്റെ പേരിൽ അബ്‌കാരി കേസും വനമേഖലകളിൽ കോട കണ്ടെത്തിയതിന് മറ്റൊരു അബ്‌കാരി കേസും എക്‌സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഇന്റെലിജൻസ് ബ്യുറോ ഇൻസ്‌പെക്ടർ എസ് മധുസൂദനൻ നായർ, ചിറ്റാർ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് പി ജി, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്റ്റർമാരായ വി കെ രാജീവ്, എം പ്രസാദ്, കെ അനിൽ കുമാർ, ബിജു പി വിജയൻ, ഹരികുമാർ എം ആർ, പ്രിവന്റീവ് ഓഫീസർമാരായ വി രതീഷ്, കെ എൽ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർ സജിത്ത് എസ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.






























