പത്തനംതിട്ട : സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറി. അടൂരിലും റാന്നിയിലും ഇത് പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. മുൻ അടൂർ നഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്നും രാജിവെച്ച് കടുത്ത തീരുമാനവുമായി മുമ്പോട്ട് പോകുകയാണ്. സംവരണ മണ്ഡലമായ അടൂരില്‍ ബാബു ദിവാകരനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു എങ്കിലും സമയമായപ്പോള്‍ ഇദ്ദേഹത്തെ കറിവേപ്പില പോലെ തഴഞ്ഞു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും അടൂരിലെ ജനകീയ മുഖവുമാണ് ബാബു ദിവാകരന്‍. ഇപ്പോള്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരിക്കുന്ന സി.വി ശാന്തകുമാര്‍ കോന്നി കല്ലേലി സ്വദേശിയാണ്. ഇദ്ദേഹം അടൂരില്‍ പുതുമുഖമാണ്. ഇതുവരെ അടൂരില്‍ കണ്ടിട്ടില്ലാത്ത ആളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ പ്രവര്‍ത്തിക്കുവാനോ വോട്ടുകുത്തുവാനോ തങ്ങളില്ലെന്ന് പലരും തുറന്നുപറഞ്ഞു കഴിഞ്ഞു. ഇങ്ങനെയാണെങ്കില്‍ അടൂര്‍ മണ്ഡലം ഇക്കുറിയും ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ ആവിശ്യമില്ലെന്ന മുന്നറിയിപ്പുമായി ആറന്മുള, റാന്നി അടക്കമുള്ള മണ്ഡലങ്ങളില്‍ എതിർപ്പ് ശക്തമാണ്. റാന്നിയിൽ റിങ്കു ചെറിയാനെ തഴഞ്ഞ് പഴകുളം മധുവിനെ സ്ഥാനാര്‍ഥിയാക്കുവാനുള്ള ചില നേതാക്കളുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് റാന്നി കോണ്‍ഗ്രസില്‍. യു.ഡി.എഫിന് ഒട്ടും അനുകൂലമല്ലാതിരുന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം കാഴ്ച വെച്ചതാണ് റിങ്കു ചെറിയാന്‍. വെറും 1285 വോട്ടിനാണ് പ്രമോദ് നാരായണനോട് റിങ്കു ചെറിയാന്‍ പരാജയം സമ്മതിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യം നിലനിക്കുന്നതിനാല്‍ റിങ്കു ചെറിയാന്‍ ഇവിടെ വീണ്ടും മത്സരിച്ചാല്‍ വിജയസാധ്യത വളരെ കൂടുതലാണ്.
എന്നാല്‍ ഈ സാഹചര്യം അവഗണിച്ചുകൊണ്ട് അടൂര്‍ സ്വദേശി പഴകുളം മധുവിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കുവാനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായി വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതാണ് ഈ നടപടി. റാന്നി കോണ്‍ഗ്രസില്‍ വിഭാഗീയത ഉടലെടുത്തുകഴിഞ്ഞു. റിങ്കു ചെറിയാനെ തഴഞ്ഞുകൊണ്ട് റാന്നിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയാല്‍ ദയനീയ പരാജയം ഉണ്ടാകുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍നിന്നും ഉണ്ടായിട്ടുണ്ട്. ആറന്മുള മണ്ഡലത്തില്‍ മത്സരിക്കേണ്ട പഴകുളം മധുവിനെ റാന്നിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത് എതിനുവേണ്ടിയാണെന്നും ചോദ്യമുയരുന്നു.





























