വിഴിഞ്ഞം : ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആൺസുഹൃത്തിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ രണ്ട് യുവതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ചൊവ്വര സ്വദേശി മൃദുല (25), മുക്കോല സ്വദേശി ദിവ്യ (25) എന്നിവരെയും ഇവരുടെ ആൺസുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോയെയു (25) മാണ് അറസ്റ്റുചെയ്തത്. മൂന്നുദിവസം മുമ്പായിരുന്നു ദിവ്യയും മൃദുലയും ടിറ്റോയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ടിറ്റോയ്ക്കൊപ്പം ഒളിച്ചോടിപ്പോയതെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവർക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്. യുവതികളുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പോലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വിഴിഞ്ഞം എസ്.ഐ കെ.എൽ സമ്പത്തിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, സി.പി.ഒ മാരായ ഷാഹിൽ, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്തത്. ഇവർക്കെതിരേ ജുവനൈൽ നിയമ പ്രകാരം കേസെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.