റാന്നി : ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചതായി വ്യാജ ആരോപണം. സംഭവത്തിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നാട്ടിലേയ്ക്ക് മൃഗസ്നേഹികളുടെ ഒഴുക്കുമായി. ഇതിനിടെ വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ പഴയംപാട്ട് ചന്ദ്രന് നായയുടെ കടിയേറ്റു. വെച്ചൂച്ചിറ ചാത്തന്‍തറയ്ക്ക് സമീപം പതിനഞ്ചാംപടിയിലാണ് സംഭവം അരങ്ങേറിയത്.
സംഭവങ്ങളുടെ തുടക്കം ഇന്നു രാവിലെയാണ്. പുത്തേട്ട് വീട്ടില്‍ റോയി എന്നയാളുടെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന നായയുടെ സമീപമെത്തിയ തെരുവു നായ ചങ്ങലയില്‍ കുരുങ്ങുകയും പരസ്പരം കടിക്കാനൊരുങ്ങുകയും ചെയ്തു. തുടര്‍ന്ന് നായകളെ രക്ഷിക്കാന്‍ വീട്ടുടമ ചങ്ങല അഴിച്ചു വിടുകയായിരുന്നു. ചങ്ങല അഴിച്ചതോടെ വയറില്‍ ചങ്ങല കുരുങ്ങിയ സാമാന്യം വലിപ്പമുള്ള തെരുവു നായ കഴുത്തില്‍ ചങ്ങലയിട്ട കുഞ്ഞു നായയെ വലിച്ചു കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നായകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രന് കടിയേറ്റതോടെ എല്ലാവരും ശ്രമം ഉപേക്ഷിച്ചു.
പിന്നീട് വൈകിയാണ് ചങ്ങലയില്‍ കുരുങ്ങിയ തന്‍റെ നായ ചത്തതും സംഭവം വിവാദമായതും നായയുടെ ഉടമയായ റോയി അറിയുന്നത്. വിവരമറിഞ്ഞ് വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി പ്രദേശ വാസികളുടെ മൊഴി രേഖപ്പെടുത്തി. അന്വേക്ഷണത്തില്‍ സാമൂഹ്യ വിരുദ്ധത അല്ലെന്ന് മനസിലായതോടെ കേസില്‍ എഫ്.ഐ.ആര്‍ ഇടാതെ പോലീസ് സംഘം മടങ്ങുകയായിരുന്നു. എന്നാല്‍ വസ്തുതകള്‍ മനസ്സിലാക്കാതെ ചിലര്‍ നടത്തിയ ഇടപെടല്‍ കണ്ണില്ലാത്ത ക്രൂരതയെന്നും സാമൂഹ്യ വിരുദ്ധതയെന്നുമുള്ള തലക്കെട്ടുകളില്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാര്‍ അവകാശപ്പെട്ടു.






























