മഞ്ചേരി: ഭാര്യയുടെ ക്രൂരമായ പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഭര്‍ത്താവിന് ത്വലാഖ് ചൊല്ലാന്‍ അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി വിധിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയായ 70കാരന്‍ നല്‍കിയ ഹർജി തീര്‍പ്പാക്കിയാണ് ജഡ്ജി എന്‍.വി. രാജുവിന്‍റെ ഉത്തരവ്. ഭര്‍ത്താവ് വീട് ഉപയോഗിക്കുന്നതിനും താമസം തുടരുന്നതിനും ഭാര്യ തടസ്സം ചെയ്യുന്നത് കോടതി ഇന്‍ജങ്ഷന്‍ ഉത്തരവിലൂടെ തടഞ്ഞു. പയ്യനാട് സ്വദേശി 1977ലാണ് പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് സമ്പാദ്യം ഭാര്യക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. പിന്നീട് ജോലി മതിയാക്കി വന്നതോടെ ഭാര്യ ഉപദ്രവിച്ചെന്നും ഹൃദ്രോഗിയായ തന്‍റെ ചികിത്സരേഖകള്‍ കത്തിച്ചെന്നും കോടതിയില്‍ നല്‍കിയ ഹർജിയില്‍ പറയുന്നു. 2021 മാര്‍ച്ച് 10ന് ഭാര്യയെ ത്വലാഖ് ചെയ്തിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഭാര്യ തിരികെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി.
ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയും പ്രവൃത്തികളും ഹർജിക്കാരന് തെളിയിക്കാന്‍ സാധിച്ചതായും ത്വലാഖ് ചൊല്ലിയ കത്ത് കിട്ടിയില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കാനും ഹർജിക്കാരന് സാധിച്ചു. ഭാര്യ ഭര്‍ത്താവിനെ തന്‍റെ വീട്ടില്‍ താമസിക്കുന്നതിനെ തടയുകയും ക്രൂരത തുടരുകയുമാണെങ്കില്‍ ഭാര്യ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിയാണെന്നും കോടതി വിധിച്ചു. ഹർജിക്കാരനു വേണ്ടി അഡ്വ. എ.പി. ഇസ്മായീല്‍ ഹാജരായി.