ന്യൂഡല്‍ഹി : ജനദ്രോഹ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി പ്രക്ഷോഭം ഒരുമാസം പിന്നിടുന്നു. കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോമാര്‍ച്ച് ആരംഭിച്ചത്. കേന്ദ്ര സർക്കാർ ആദ്യം സ്വീകരിച്ച കർഷകവിരുദ്ധ സമീപനം ഉപേക്ഷിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നതാണ് കര്‍ഷക സംഘടനകളുടെ ഇപ്പോഴുള്ള നിലപാട്.
അതേസമയം നിലപടിൽ നിന്ന് പിന്നോക്കം പോകാതെ കർഷകസമരം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് കർഷക സംഘടനകൾ. ദിവസേന ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നുമുതൽ 27വരെ ദേശീയ പാതകളിൽ ടോൾപിരിവ് തടയാൻ തീരുമാനിച്ചിട്ടുണ്ട്. 26, 27 തിയതികളിൽ എൻ ഡി എ സഖ്യകക്ഷികളെ കണ്ട് നിയമങ്ങൾ പിൻവലിക്കാൻ സര്‍ക്കാരിനുമേൽ സമ്മര്‍ദ്ദം ശക്തമാക്കണമെന്നും കർഷകസംഘടനകളും ആവശ്യപ്പെടും. മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ട കിസാൻസഭയുടെ മാര്‍ച്ച് ഇന്ന് രാജസ്ഥാൻ അതിര്‍ത്തിയിൽ എത്തിച്ചേരും.