മുംബൈ: തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരിയെ അച്ഛന്‍ കണ്ടെത്തി രക്ഷിച്ചു. പ്രദേശവാസികളുടേയും പോലീസിന്റേയും സഹായത്തോടെയാണ് ദിവസക്കൂലിക്കാരനായ യുവാവ് മകളെ രക്ഷപെടുത്തിയത്. മഹാരാഷ്ട്രയിലാണ് സംഭവം. ബലാത്സംഗത്തിനിരയായെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയും കുടുംബവും താമസിച്ചുവരുന്ന ബാന്ദ്രയിലെ വസ്ത്രനിര്‍മാണ കേന്ദ്രത്തിലെ തൊഴിലാളിയായ ഷാഹിദ് ഖാനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ നാലിന് കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ തനിക്കൊപ്പം കൂട്ടിയത്. കുര്‍ളയിലേക്ക് പോകുന്നതിന് പകരം ഇയാള്‍ കുട്ടിയുമായി സൂറത്തിലേക്കാണ് പോയത്. അവിടെ നിന്ന് ട്രെയിനില്‍ ഡല്‍ഹിയിലെത്തി. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അയല്‍വാസികളുടേയും മറ്റ് പ്രദേശവാസികളുടേയും സഹായത്തോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിന് സമീപത്തുള്ള ഗ്രാമത്തിലാണ് പ്രതിയുടെ വീടെന്ന് കണ്ടെത്തി. പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രാദേശിക പോലീസിന്റേയും ഗ്രാമവാസികളുടേയും സഹായത്തോടെ പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തി.
സൂറത്തിലേക്കുള്ള ബസ് യാത്രക്കിടെ മദ്യലഹരിയിലായിരുന്ന പ്രതി ബലാത്സംഗം ചെയ്തതായി മകള്‍ പറഞ്ഞുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നിലവില്‍ തട്ടിക്കൊണ്ടുപോകലിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും നിര്‍മല്‍ നഗര്‍ പോലീസ് വ്യക്തമാക്കി.