ന്യൂഡല്‍ഹി : സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകൾക്കെതിരെയാണ് നടപടി. ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. രണ്ട് സംഘടനകളിലേയുംക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ട്.
രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർ അംഗങ്ങളാണ്. ഗാന്ധി കുടുംബം നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2020 ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.
രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദായിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ, തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ ഇങ്ങനെ പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്‍കാം.
നൊബേൽ സമ്മാന ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാന്‍ വിലക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നീക്കി. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസമാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത്. വിദേശ സഹായം സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്‍റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സംബന്ധിച്ച് ലൈസൻസ് പുതുക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി നൽകിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. എന്നാൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.































