തിരുവനന്തപുരം : ചികിത്സയ്ക്കു പോലും പണം നല്‍കാതെ അത്താഴ പട്ടിണിക്കാരന്റെ നിക്ഷേപം അടിച്ചു മാറ്റി കേരളത്തിലെ സഹകരണ ബാങ്കുകള്‍. പതിറ്റാണ്ടുകള്‍ അറബിയുടെ അടുക്കള തൂത്തുണ്ടാക്കിയ പണം ആപത്തു കാലത്തേയ്ക്കു സമ്പാദിച്ചു വെച്ച 28 ലക്ഷം മരുന്ന് വാങ്ങാന്‍ പോലും നല്‍കാതെ തട്ടിയെടുത്ത് കുട്ടിസഖാക്കള്‍ കോടികള്‍ ഉണ്ടാക്കി. നിക്ഷേപകയായ ഫിലോമിന ചികിത്സ കിട്ടാതെ നരകിച്ച് മരിച്ചു, എന്നിട്ടും മന്ത്രി പറയുന്നത് ‘സഹായക്കഥ’ മാത്രം. പണം തിരിച്ചു നല്‍കാന്‍ കഴിയാത്ത 164 സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. വെളിപ്പെടുത്തിയത് സഹകരണ വകുപ്പ് മന്ത്രി തന്നെ.
സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ബാങ്കുകളുടെ ഇടപാടുകള്‍ ഇ.ഡി പരിശോധിക്കും. ക്രമക്കേടുണ്ടെങ്കില്‍ കേസെടുക്കുകയും ചെയ്യും. കള്ളപ്പണത്തിനെതിരെ കേന്ദ്രം എടുത്ത നടപടികളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇഡി വിലയിരുത്തല്‍. കള്ളപ്പണ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളുണ്ടെന്നത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം ജില്ലയിലിലാണ് പ്രതിസന്ധിയിലായ ഏറ്റവുമധികം സഹകരണ സംഘങ്ങളുള്ളതെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇഡിയെ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
തിരുവനന്തപുരം-37, കോട്ടയം-22, പത്തനംതിട്ട, ആലപ്പുഴ-15, കൊല്ലം, മലപ്പുറം-12, തൃശ്ശൂര്‍, കണ്ണൂര്‍-11, എറണാകുളം-8, കോഴിക്കോട്-7, പാലക്കാട്-5. ഇടുക്കി-4, വയനാട്-2, കാസര്‍കോട്-3 എന്നിങ്ങനെയാണ് പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കുപണം ലഭിക്കാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കേരള സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം 2018 പ്രകാരം ലിക്വിഡേഷന്‍ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് അഞ്ചുലക്ഷം രൂപവരെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരികെ നല്‍കാനാകാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നു സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞ അതേ വസ്തുതയാണ് ഫിലോമിനയുടേയും ജീവന്‍ എടുത്തത്.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയര്‍ന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞതും വലിയ ചര്‍ച്ചയായിട്ടുണ്ട്. രോഗിക്ക് അത്യാവശ്യം പണം നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. എന്നാല്‍ ബാങ്കിനെ സംബന്ധിച്ച് ഫിലോമിന രോഗിയായിരുന്നില്ല. അവര്‍ നിക്ഷേപകയായിരുന്നു. ആ പണമാണ് അവര്‍ ചോദിച്ചത്. അല്ലാതെ ചികില്‍സാ സഹായം ആയിരുന്നില്ല. എന്നാല്‍ മന്ത്രി നിക്ഷേപം കൊടുക്കാനാവാത്ത ബാങ്കിന്റെ അവസ്ഥ മറച്ചു വെച്ച് ‘സഹായം’ നല്‍കിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
‘ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നല്‍കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തില്‍പരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നല്‍കിയിരുന്നു. മരണം ദാരുണമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദര്‍ഭമുണ്ടാക്കുന്നത് ശരിയല്ല’ -മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രി പറയുന്നത് അവാസ്തവമാണെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിയും മകന്‍ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു.
ഇന്നലെ ഫിലോമിനയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭര്‍ത്താവ് ദേവസിയും മകന്‍ ഡിനോയും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു. കൂടാതെ ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബിജെപിയും ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 28 ലക്ഷം രൂപയ്ക്കായി കയറിയിറങ്ങി മടുത്ത ഫിലോമിന ഒടുവില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ചികിത്സയ്ക്കാണെന്നു പറഞ്ഞ് പലവട്ടം ചെന്നിട്ടും ഒരു രൂപ പോലും ബാങ്ക് തന്നില്ലെന്ന് ഭര്‍ത്താവ് ദേവസി പറഞ്ഞു. 40 വര്‍ഷം പ്രവാസലോകത്ത് കഠിനധ്വാനം ചെയ്തുണ്ടാക്കിയ പണമാണ്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചതിനെ തുടര്‍ന്നുള്ള പെന്‍ഷന്‍ തുകയും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. ആ പണം കിട്ടിയിരുന്നേല്‍ അവള്‍ക്ക് മികച്ച ചികിത്സയെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നെന്നും ദേവസിയുടെ വാക്കുകള്‍. അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കുടുംബത്തിന്റെ പ്രതിഷേധത്തെയാണ് മന്ത്രി നിസ്സാരവല്‍ക്കരിക്കുകയും സഹായം നല്‍കിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
































