പത്തനംതിട്ട : സിപിഎം നേതാവായ ഇലന്തൂർ നരഹത്യാ കേസിലെ പ്രതി ഭഗവൽ സിങിനെ പാർട്ടി പുറത്താക്കാൻ തയ്യാറാകാത്തതിൽ ദുരൂഹത വര്‍ദ്ധിക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. നരഹത്യ, ആഭിചാരം എന്നിവക്കെതിരെ നിയനിർമാണവും ശക്തമായ നടപടികളും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്‌ടറേറ്റിനു മുന്നിൽ നടത്തിയ “വിരൽ ചൂണ്ടൽ സമരം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഏരിയ കമ്മിറ്റി ഭഗവൽ സിംഗ് പാർട്ടിക്കാരനാണെന്ന് പരസ്യമായി സമ്മതിച്ചിട്ടും ക്രൂരമായ കൊലപാതകങ്ങളിലെ പ്രതിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. പ്രധാനപ്പെട്ട സിപിഎം ഭാരവാഹി ആയിരുന്നിട്ടും പാർട്ടിയിലും സർക്കാരിലുമുള്ള ആർക്കെല്ലാം അയാളുമായി ബന്ധമുണ്ടെന്ന് പോലും പോലീസ് അന്വേഷിക്കാത്തതും സംശയാസ്പദമാണ്. ഭഗവൽസിങിനെ കൂടി കൊലപ്പെടുത്താൻ മറ്റു പ്രതികൾക്ക് പദ്ധതി ഉണ്ടായിരുന്നുവെന്ന പോലീസിന്റെ വെളിപ്പെടുത്തൽ കേസിനെ വഴിതിരിച്ചു വിടാനും സിപിഎം പ്രവർത്തകനായ പ്രതിയുടെ പങ്ക് നിസ്സാരവൽക്കരിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ജില്ലയിലെ സിപിഎം നേതൃത്വവും മന്ത്രി വീണാ ജോർജും ഇക്കാര്യത്തിൽ തുടക്കംമുതൽ മൗനം പാലിക്കുന്നത് പാർട്ടി ഇടപെടലിന്റെ സൂചനയാണ്. ഭഗവൽസിംഗ് അറിയപ്പെടുന്ന സിപിഎം പ്രവർത്തകനായിരുന്നില്ല എങ്കിൽ മറ്റൊരു കഥ മെനഞ്ഞു അയാളെ കോൺഗ്രസ് ആക്കാൻ സിപിഎം ശ്രമിക്കുമായിരുന്നു.
ഭഗവൽസിംഗ് ആകെ നടത്തിയിട്ടുള്ളത് ഈ ഇരട്ട കൊലപാതകം മാത്രമാണെന്ന് എങ്ങനെ വിധിയെഴുതാനാവും. അയാളുടെ ക്രിമിനൽ പശ്ചാത്തലവും മറ്റും അന്വേഷിക്കണ്ടേ ? പ്രതികളുടെ മൊഴി അനുസരിച്ചു അന്വേഷണം അവസാനിപ്പിക്കാതെ എല്ലാ സാധ്യതകളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടത്. ജില്ലയിൽ നിന്നും എൽ ഡി എഫ് സർക്കാരിന്റെ കാലത്തു മനുഷ്യരെ കാണാതായിട്ടുള്ള എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറിമാരായ കെ ജാസിംകുട്ടി, എലിസബത്ത് അബു, രജനി പ്രദീപ്, സംസ്ഥാന സെക്രട്ടറിമാരായ ലാലി ജോൺ, സുധാ നായർ, ഗീതാ ചന്ദ്രൻ, ശോശാമ്മ തോമസ്, ലീല രാജൻ, ആശ തങ്കപ്പൻ, മേഴ്‌സി പാണ്ടിയത്ത്, രഞ്ജിനി സുനിൽ, സജീദേവി, സിന്ധു സുഭാഷ്, ജോയമ്മ സൈമൺ, ബീന സോമൻ, എന്നിവർ പ്രസംഗിച്ചു.































