കോഴഞ്ചേരി : ആറന്മുളയിൽ ബധിര-മൂക ദമ്പതികളുടെ വീട്ടിൽ അഗ്നി ബാധ. മാതാവിനും കുരുന്ന് കുഞ്ഞിനും ഗുരുതര പരുക്ക്. ആറന്മുള കോഴിപ്പാലം ജംഗ്ഷനിൽ ബധിര-മൂക ദമ്പതികള്‍ താമസിക്കുന്ന വീട്ടിലാണ് തീ പിടുത്തം. ഭാര്യയ്ക്കും മൂന്നു വയസുള്ള കുഞ്ഞിനും പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തില്‍ വിനീതിന്റെ ഭാര്യ ശ്യാമ(27), മകള്‍ മൂന്നു വയസുള്ള ആദിശ്രീ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം നടന്നുവെന്ന് സംശയിക്കുന്നത്.
വിനീതും ശ്യാമയും ബധിരരും മുകരുമാണ്. വിനീത് വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കുകയാണ്. ഇവരുടെ മകള്‍ക്ക് സംസാരശേഷിയും കേള്‍വിശക്തിയുമുണ്ട്. വയറ്റിലുണ്ടായ അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കുട്ടി ഒരു പാട് നേരം മൊബൈല്‍ ഫോണില്‍ കളിച്ചതിനെ ചൊല്ലി വിനീതും ശ്യാമയും വഴക്കുണ്ടാക്കിയിരുന്നു. ദേഷ്യപ്പെട്ട് വിനിത് മറ്റൊരു മുറിയിലാണ് കിടന്ന് ഉറങ്ങിയത്.
തുടർന്ന് പുലര്‍ച്ചെ ശ്യാമയും കുഞ്ഞും കിടന്ന മുറിയില്‍ നിന്ന് പുകയും മണവും വന്നതോടെ ഓടിയെത്തിയ വിനീത് കാണുന്നത് തീ പൊള്ളലേറ്റ് പിടയുന്ന ഭാര്യയും മകളേയുമാണ്. തുടർന്ന് പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ച ഇരുവരെയും തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവരെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവർക്കും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെയാണ് ശ്യാമയും കുഞ്ഞും കിടന്ന മുറിയില്‍ തീ കത്തുന്നത്. എങ്ങനെയാണ് തീ പടര്‍ന്നത് എന്ന കാര്യം ആര്‍ക്കും അറിയില്ല. ശ്യാമയുടെയും ആദിശ്രീയുടെയും നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.