ഡൽഹി : കർക്കർദുമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിമുറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 4.20ഓടെ തീ നിയന്ത്രണവിധേയമായതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധി കോടതി രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. കോടതി മുറിക്ക് സമീപത്തെ തീ പിന്നീട് ഇടനാഴിയിലേക്ക് പടരുകയായിരുന്നു.
ഒരേ കോടതി കെട്ടിടത്തിന്റെ രണ്ട് വ്യത്യസ്ത നിലകളിലേക്ക് തീ പടർന്നിരുന്നു. പുലർച്ചെ 3.25 ഓടെയാണ് ഡൽഹി ഫയർ സർവീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 12 ഫയർ ടെൻഡറുകൾ വിന്യസിച്ച് 50 അഗ്‌നിശമന സേനാംഗങ്ങൾ മണിക്കൂറോളം ശ്രമിച്ചാണ് തീയണക്കാൻ സാധിച്ചത്. ഡൽഹി പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.