കൊച്ചി : കിഴക്കമ്പലത്ത് പോലീസിനു നേരെയുണ്ടായ കലാപത്തില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരുടെ ജാമ്യത്തിന് കിറ്റെക്സ് തൊഴിലാളികള്‍ പണപ്പിരിവ് നടത്തുന്നു. ഒരുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന 174 അതിഥിത്തൊഴിലാളികളെ കമ്പനി ഉടമയും കൈവിട്ടതോടെയാണ് മറ്റ് തൊഴിലാളികള്‍ പണം സമാഹരിക്കാനിറങ്ങിയത്. പ്രതികളെ ജാമ്യത്തിലിറക്കാനും നിയമസഹായം ഏര്‍പ്പാടാക്കാനും വന്‍ പണച്ചെലവുണ്ടാകുമെന്ന് കണ്ടതോടെയാണ് ഉടമ സാബു ജേക്കബ് തൊഴിലാളികളെ തള്ളിപ്പറഞ്ഞ് തടിയൂരിയത്.
യഥാര്‍ഥ പ്രതികള്‍ 24 പേര്‍മാത്രമാണെന്നും അറസ്റ്റിലായ മറ്റുള്ളവര്‍ നിരപരാധികളാണെന്നുമാണ് നേരത്തേ സാബു അവകാശപ്പെട്ടിരുന്നത്. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും രണ്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. 51 പേര്‍ രണ്ട് കേസിലും പ്രതികളാണ്. നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിനുതുല്യമായ തുക കെട്ടിവെച്ചാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക.
12 ലക്ഷത്തോളം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചിട്ടുള്ളത്. ഇത്രയും തുക കെട്ടിവെയ്ക്കാനില്ലാത്തതിനാല്‍ പ്രതികളാരും ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. അസം, മണിപ്പുര്‍, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധനതൊഴിലാളികളാണ് എല്ലാവരും. കിറ്റെക്സിലും തുച്ഛമായ കൂലിക്കാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പ്രതികളുടെ ജാമ്യത്തിന് സഹായം നല്‍കാന്‍ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം സാബു ജേക്കബ് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയിലെ മറ്റ് അതിഥിത്തൊഴിലാളികള്‍ ജയിലില്‍ കഴിയുന്നവരെ സഹായിക്കാന്‍ പണപ്പിരിവ് തുടങ്ങിയത്.
90 ദിവസം കഴിഞ്ഞാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടും. അതിനുമുമ്പ് കുറ്റപത്രം നല്‍കി കോടതിനടപടികളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. അങ്ങനെവന്നാല്‍ കേസ് തീരുന്നതുവരെ പ്രതികള്‍ ജയിലില്‍ കഴിയേണ്ടിവരും. കേസില്‍ ഇതരസംസ്ഥാനങ്ങളിലെ ചില ക്രിസ്ത്യന്‍ സംഘടനകളെ ഇടപെടുവിക്കാന്‍ സാബു ശ്രമിക്കുന്നുണ്ട്. തൊഴിലാളികളെ ഏറെയും ഇത്തരം സംഘടനകള്‍ വഴിയാണ് കിറ്റെക്സിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്.
അതിഥിത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് അന്തര്‍സംസ്ഥാന വിഷയമായി മാറുമെന്ന് സാബു പറഞ്ഞിരുന്നു. കേരളത്തിലും പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെ ഇളക്കിവിട്ട് സമ്മര്‍ദമുണ്ടാക്കാനാണ് ശ്രമം. ജയിലില്‍ കഴിയുന്ന തൊഴിലാളികളെ കമ്പനി ഉടമ കൈവിട്ടതിനെതിരെയും ചില സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍പോലും ഉടമ ശ്രമിക്കാത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രോഗ്രസീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.