സീതത്തോട് : കൊടുമുടിയിൽ പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിൽ വീണുപോയ പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി കരയിലെത്തിച്ചു. തീറ്റ തിന്നാൻ വിട്ടിരുന്ന പശു വഴുക്കലുള്ള പാറയിടുക്കിലൂടെ തെന്നി വെള്ളച്ചാട്ടത്തിൽ പതിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പടയണിപ്പാറ മേലേതിൽ സി.എം. ഉമേഷിന്റെ പശുവാണ് അപകടത്തിൽപെട്ടത്. ദുർഘടമായ പാറയിടുക്കിൽനിന്ന് പശുവിനെ കയറ്റുക ദുഷ്‌കരമായതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടി.
സീതത്തോട്ടിൽ നിന്നെത്തിയ സേനാംഗങ്ങൾ കയറുപയോഗിച്ച് പാറയിടുക്കിലൂടെ വെള്ളച്ചാട്ടത്തിലെത്തി പശുവിനെ രക്ഷപെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ശശിധരന്റെ നേതൃത്വത്തിൽ എസ്.പ്രദീപ് കുമാർ, എസ്.പി.സുനിൽ, മണികണ്ഠൻ, പ്രതീഷ്‌കുമാർ, സന്തോഷ് ഷാജി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.





























