തിരുവല്ല : തിരുവല്ലയിലെ കോച്ചാരിമുക്കത്ത് വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ഗർഭിണിയടക്കമുള്ളവരെ അഗ്നി ശമന സേനയെത്തി രക്ഷിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ നെടുമ്പ്രം പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന കോച്ചാരിമുക്കത്തെ പത്തോളം വീടുകളിൽ കുടുങ്ങിക്കിടന്ന 23 പേരെ തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേന ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് തുടർന്ന് ഇവരെ കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെ. സന്ധ്യാമോൾ , ജിജോ ചെറിയാൻ, മുൻ ഗ്രാമ പഞ്ചായത്തംഗം രാജപ്പൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഫയർ ഓഫീസർ ആർ. ബാബു, സീനിയർ ഫയർ ഓഫീസർ മധുസൂദനൻ പിള്ള , ഫയർമാന്മാരായ സജു , ജി.കെ ഷാജി അനിൽകുമാർ , ജിത്തു , എസ്. സജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.