കോട്ടയം : ജില്ലയില്‍ പ്രളയബാധിത പ്രദേശമായ കുമരകം, ഏറ്റുമാനൂര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ അഗ്നിശമന സേനയുടെ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി. സ്ഥലം കണ്ടെത്തലടക്കം നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വിസ്തൃതിയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് പ്രധാന ദൗത്യം. മലയോര മേഖലകളായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ അഗ്നിശമനസേന യൂണിറ്റ് ആരംഭിക്കുന്നത് ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായിക്കും.
ഒരുമാസം മുമ്പ് കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പോലും സാധ്യമായത് പിറ്റേദിവസമാണ്. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ജില്ല അഗ്നിരക്ഷാനിലയത്തില്‍ ജീവനക്കാര്‍ക്കായി പുതിയ ക്വാര്‍ട്ടേഴ്സ് ഒരുങ്ങുകയാണ്. പഴയ കെട്ടിടം ബലക്ഷയത്തെ തുടര്‍ന്ന് പൊളിച്ചുനീക്കിയിരുന്നു. പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പരിഗണനയിലാണ്. നിലവില്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് സ്വന്തം ചെലവില്‍ വാടക നല്‍കിയാണ്.
14 വാഹനങ്ങള്‍
അഗ്നിബാധയും മുങ്ങിമരണവും ഉണ്ടാകുമ്പോള്‍ മാത്രമല്ല, കൈയില്‍ കുടുങ്ങിയ മോതിരം പോലും ഊരിയെടുക്കാന്‍ ഫയര്‍ഫോഴ്സ് വേണം. വേനലില്‍ പുല്ലിന് തീപിടിക്കുമ്പോള്‍ നാലുദിക്കിലേക്കും ഓടി മടുക്കും. അപ്പോള്‍ ജീവനക്കാരും കൈയിലുള്ള ഉപകരണങ്ങളും മതിയാകാത്ത അവസഥയാണ്. വാട്ടര്‍ ലോറി, ബൈക്ക്, സ്കൂബ വാന്‍, റെസ്ക്യൂ വെഹിക്കിള്‍, ആംബുലന്‍സ്, ഫയര്‍ എന്ജിന്, എമര്‍ജന്‍സി ടെന്‍ഡര്‍, ജീപ്പ്, മള്‍ട്ടിയൂട്ടിലിറ്റി വെഹിക്കിള്‍ തുടങ്ങി ആകെ 14 വാഹനങ്ങളാണ് ജില്ല അഗ്നിരക്ഷ കാര്യാലയത്തിനുള്ളത്. ഒരു സ്റ്റേഷന് ഓഫീസര്‍, രണ്ട് അസി. സ്റ്റേഷന് ഓഫീസര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍, ഡ്രൈവര്‍, ഹോംഗാര്‍ഡ് എന്നിങ്ങനെ 71 ജീവനക്കാര്‍ ഇവിടെയുണ്ട്.
ഇടുങ്ങിയ വഴികള്‍
അപകടസ്ഥലത്ത് എത്തിച്ചേരുക എന്നതാണ് പ്രധാന വെല്ലുവിളി. വേനല്‍ക്കാലങ്ങളില്‍ പാടശേഖരങ്ങളിലാണ് പ്രധാനമായി തീപിടിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെ വലിയവണ്ടി എത്തിക്കുന്നത് ഏറെ ശ്രമകരമായ ഒന്നാണ്. അപ്പോഴേക്കും സമീപത്തെ പുല്ലുകളില്‍ തീപടര്‍ന്ന് ആളിക്കത്താന്‍ തുടങ്ങും. ചതുപ്പ് നിലങ്ങളില്‍ തീ അണക്കാന്‍ എത്താനും പ്രയാസമാണ്. മരക്കൊമ്പുകളും ചില്ലകളും ഉപയോഗിച്ച് തീ തല്ലിക്കെടുത്തുക, സമീപത്തെ ജലാശയങ്ങളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് തീ അണക്കുക എന്നിവയിലൂടെ പ്രശ്നം പരിഹരിക്കാം. ചളിനിറഞ്ഞ പ്രദേശങ്ങളില്‍ ഈ മാര്‍ഗം സാധ്യമാകാതെവരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ നാട്ടുകാരുടെ സഹായം സ്വീകരിക്കും. അത്യാഹിതം സംഭവിച്ചിടത്ത് കാണാന്‍ ആള്‍ക്കൂട്ടമെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇക്കൂട്ടരെ മാറ്റിനിര്‍ത്താന്‍ പോലീസ് സഹായം സ്വീകരിക്കും. അപകടമേഖലയിലെ എല്ലാവിധ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അഗ്നിശമനസേനക്കാണ് അധികാരം.
































