കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ആദ്യ പ്രസവ ശസ്ത്രക്രിയ നടന്നു. പത്തനംതിട്ട സ്വദേശി ദേവീകൃപ വീട്ടിൽ സിന്ദൂരി ആണ് ഉച്ചക്ക് 2.28ഓടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗൈനക്കോളുജി എച്ച് ഒ ഡി ഡോ. സജിനി, ഡോ. രേണു, ഡോ. നീന ദേവസ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പ്രസവ ശസ്ത്രക്രിയ നടന്നത്. കുഞ്ഞിന് 3.1 കിലോഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യവതികളായി തുടരുന്നതായി കോന്നി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അത്യാധുനിക രീതിയിൽ നിർമ്മിച്ച കോന്നി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ലേബർ റൂം ഒരു മാസം മുൻപ് ആരോഗ്യമന്ത്രി വീണജോർജ്ജ് ഉത്ഘാടനം നിർവഹിച്ചു എങ്കിലും സിന്ദൂരിയാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട മറ്റ് ശസ്ത്രക്രിയകൾ ഇതിന് മുൻപ് തന്നെ ഇവിടെ നടന്നിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ ഐ പി വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായും കോന്നി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മലയോര മേഖലയായ കോന്നിയിലെ സാധാരണക്കാരായ ആളുകൾ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ചികിത്സകൾക്കും പ്രസവ സംബന്ധമായ ചികിത്സകൾക്കും സ്വകാര്യ ആശുപത്രികളെയായിരുന്നു ആശ്രയിച്ചിരുന്നത്. കോന്നി മെഡിക്കൽ കോളേജിൽ ഗൈനിക്കോളജി പ്രവർത്തനം ആരംഭിച്ചതോടെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഇത് നൽകുന്നത്.






























