കോട്ടയം: ഇടവേളയ്‌ക്കു ശേഷം ചെറുമീനുകളുടെ വില കുറഞ്ഞതോടെ ഇടത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസം. ഡബിള്‍ സെഞ്ചുറിയും കടന്നു മുന്നേറിയ മത്തിയും അയലയും കിളിയുമെല്ലാം സാധാരണക്കാര്‍ക്കു പ്രാപ്യമായ വിലയിലേക്ക് എത്തിയതോടെ വില്‍പ്പനയും കൂടി. കാലാവസ്‌ഥയും അനുകൂലമായതോടെ വഴിയോരങ്ങളില്‍ തട്ടിട്ട് മീന്‍ വില്‍ക്കുന്നവരുടെ എണ്ണവും കൂടി. ഏതാനും മാസങ്ങളായി ഉയര്‍ന്നു നിന്ന മീന്‍ വില ട്രോളിങ്ങ് നിരോധന കാലത്തു കുതിച്ചുയര്‍ന്നിരുന്നു. സാധാരണക്കാരുടെ നെയ്‌മീന്‍ എന്നറിയപ്പെടുന്ന മത്തി വില 200 കടന്നിരുന്നു. വലിപ്പമേറിയ മത്തിയ്‌ക്ക് 250 രൂപ വരെയെത്തി. കിളി, അയല, ചെറിയ വിള, ശീലാവ്, കടല്‍വരാല്‍ എന്നിവയുടെയെല്ലാം വില 200 കടന്നിരുന്നു.
ഒഴുവല്‍, പൂത്താലി പോലുള്ള ഇനങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ 150 രൂപയില്‍ താഴ്‌ന്നു നിന്നത്. ട്രോളിങ്ങ് നിരോധനം കഴിഞ്ഞുള്ള ഒരു മാസവും കാര്യമായ അളവില്‍ മീന്‍ വരാതായതോടെ മീന്‍ വില ഉയര്‍ന്നു തന്നെ നിന്നിരുന്നു. എന്നാല്‍ കാലാവസ്‌ഥ അനുകൂലമായതോടെ മീന്‍ വരവ് ഏറുകയും വില കൂടുകയുമായിരുന്നു. മത്തിവില 100 രൂപയിലെത്തി. ചെറിയ മത്തി ഒന്നര കിലോയ്‌ക്കു 100 രൂപയ്‌ക്കു വരെ വില്‍ക്കുന്ന സ്‌ഥലങ്ങളുണ്ട്. അതേസമയം വലിയ മത്തിയ്‌ക്ക് 150- 180 രൂപ വാങ്ങുന്ന കടകളുമുണ്ട്. അയല വിലയും മിക്ക ദിവസങ്ങളിലും ശരാശരി 100 രൂപയാണ്. കിളിവില 100- 150 രൂപയിലാണ്. ശീലാവ്, കടല്‍വരാല്‍, ഒഴുവല്‍ തുടങ്ങിയവയുടെ വിലയും 150 രൂപയ്‌ക്കു താഴെയാണ്. അതേസമയം വലിയ മീനിന്റെ വിലയില്‍ കാര്യമായ കുറവില്ല.
കേര വില 300 രൂപയ്‌ക്കു മുകളിലാണ്. തളയ്‌ക്കു 380 രൂപയാകും. വറ്റ, വിള എന്നിവയുടെ വില 400 മുതല്‍ മുകളിലേക്കാണ്. വരവു കുറവാണെങ്കിലും കാളാഞ്ചി വില 500 രൂപയ്‌ക്കു മുകളിലാണ്. ഓരോ കടകളിലും ഓരോ വിലയാണ് ഈടാക്കുന്നതെന്നു ഉപയോക്‌താക്കള്‍ പറയുന്നു. ചെറുമീനിനു വില കുറഞ്ഞതോടെ ഉച്ചകഴിഞ്ഞു വഴിയോരങ്ങളില്‍ ഫ്രഷ് മീന്‍ വില്‍ക്കുന്നവരുടെ എണ്ണമേറി. ആലപ്പുഴയിലെ പുറക്കാട്, തോട്ടപ്പള്ളി, കൊല്ലത്തെ നീണ്ടകര, എറണാകുളത്തെ മുനമ്പം, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ട് എത്തിക്കുന്ന മീനാണു കുറഞ്ഞ വിലയ്‌ക്കു വില്‍ക്കുന്നത്. ഹാര്‍ബറുകളില്‍ നിന്നു സ്‌ഥിരമായി മീനെടുത്തു ഇത്തരം തട്ടുകാര്‍ക്കു വില്‍ക്കുന്നവരുണ്ട്. കുറഞ്ഞ വിലയും ഫ്രഷ് മീനുമായതിനാല്‍ ഇത്തരത്തിലുള്ള വില്‍പ്പനയ്‌ക്കു പ്രിയമേറിയിരിക്കുകയാണ്.





























