തിരുവനന്തപുരം : കടലില്‍ വച്ച് മരിച്ച മത്സ്യ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ 28 ന് സര്‍ക്കാര്‍ അദാലത്ത് നടത്തും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി 108 മാതൃകയില്‍ ആംബുലന്‍സ് ശൃംഖല നടപ്പാക്കും. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ ജോലി ലഭിക്കാത്തവര്‍ക്ക് ഉടന്‍ നല്കാനും തീരുമാനിച്ചു. 2015 മുതല്‍ കടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുക കുടിശികയാണ്.
പരാതികള്‍ പരിഹരിക്കാനാണ് 28 ന് തിരുവനന്തപുരത്ത് അദാലത്ത് നടത്തുന്നത്. മന്ത്രിമാരും ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളും പങ്കെടുക്കും. മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കടലില്‍ വീണു മരിക്കുന്നവര്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളു. കടലില്‍ ഉണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുന്ന വിധത്തില്‍ വ്യവസ്ഥകള്‍ മാറ്റും. കടലില്‍ അപകട മുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ തീരപ്രദേശത്ത് മുഴുവന്‍ 108 മാതൃകയില്‍ ആംബുലന്‍സ് സംവിധാനം കൊണ്ടുവരും. ഗുജറാത്തില്‍ നടപ്പാക്കിയ മാതൃകയില്‍. ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. ഓഖി ഇരകളുടെ ബന്ധുക്കളില്‍ ഇനി ജോലി ലഭിക്കാനുള്ള 88 പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്കാനും തീരുമാനമായി.





























