ഡൽഹി : മെഹ്‌റോളിയിൽ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകർന്നു വീണു. അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന 12 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴേകാലോടെയാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതിരുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ‘അറൈസ്’ എന്ന പേരിൽ നീറ്റ് പിജി കോച്ചിങ് സെന്റർ പ്രവർത്തിച്ചുവരികയായിരുന്നു. അപകടസമയത്ത് ഏകദേശം 20-ഓളം വിദ്യാർത്ഥികളും ഡോക്ടർമാരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിൽ ഒരാൾ കെട്ടിടത്തിലെ കാന്റീൻ നടത്തിപ്പുകാരിയും ബാക്കി നാലുപേർ ഡോക്ടർമാരുമാണ്. എന്നാൽ എട്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ചില ബന്ധുക്കൾ ആരോപിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾ ഉള്ള പ്രദേശം ആയതിനാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ അധികൃതർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.





























