പത്തനംതിട്ട : ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കും തിരികെയുള്ള വിമാന യാത്രാ നിരക്ക് നിലവിൽ ഉണ്ടായിരുന്നതിന്റെ നാലും അഞ്ചും ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി പിൻവലിപ്പിക്കുവാൻ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പെരുന്നാൾ, സ്കൂൾ അവധിക്കാലം എന്നിവ മൂലമുള്ള യാത്രാ തിരക്ക് മുതലെടുത്ത് ഗൾഫിൽ നിന്ന് ഉൾപ്പെടെ കുടുംബമായി നാട്ടിലേക്ക് വരുന്നവർക്കും വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നവർക്കും അമിത വിമാന യാത്രാ നിരക്ക് വർദ്ധന കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും വൻ തോതിൽ വർദ്ധിപ്പിച്ചിരിക്കുന്ന യാത്രാ നിരക്ക് കുറയ്ക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ, സഹ മന്ത്രി ജനറൽ വി.കെ സിംഗ് എന്നിവർക്ക് അയച്ച നിവേദനത്തിൻ സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യം, ഊർജ്ജിത നിതാഖത്ത്, സാമ്പത്തിക മാന്ദ്യം എന്നിവ മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് സീസൺ കാലമായ ഇപ്പോഴുള്ള വൻ നിരക്ക് വർദ്ധനവ് താങ്ങാനാകാത്തതാണെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. പൊതു മേഖലയിലുണ്ടായിരുന്ന ഇൻഡ്യയിലെ വിമാന കമ്പനികളുടെ സ്വകാര്യവൽക്കരണം യാതൊരു നിയന്ത്രണവും ഇല്ലാതെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുവാൻ സ്വദേശത്തും വിദേശരാജ്യങ്ങളിലും ഉളള വിമാനക്കമ്പനികൾക്ക് അവസരം ലഭ്യമായിരിക്കുയാണ്.
യാത്രാ നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലുള്ള കേരളീയരായ പ്രവാസികൾക്കാണ്. സംസ്ഥാന സർക്കാരും നോർക്കയും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഗൗരവതരമായ ഇടപെടൽ നടത്തി പ്രവാസികളെ വിമാനക്കമ്പനികളുടെ അന്യായമായ ചൂഷണത്തിൽ നിന്നും രക്ഷിക്കണമെന്ന് സാമുൽ കിക്കുപുറം ആവശ്യപ്പെട്ടു. അമിത വിമാന യാത്രാ നിരക്ക് വർദ്ധനക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.