മാഡ്രിഡ് : ചാമ്പ്യൻസ് ലീഗിന് ബദലായി വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യന്‍ ഫുട്ബോളില്‍ കലാപം. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ ക്ലബുകളും പിന്തുണ അറിയിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നിവരും സൂപ്പർ ലീഗിൽ ചേർന്നേക്കുമെന്നാണ് സൂചന. കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് ക്ലബുകൾ സൂപ്പർ ലീഗ് തുടങ്ങുന്നത്. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.