കോന്നി : കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിൻതുടർന്ന് പുലി വീടിനുള്ളിലേക്ക് ഓടി കയറിയ സംഭവത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ആടിനെ കെട്ടിയിട്ടാണ് കെണി ഒരുക്കുക. പാടം ഫോറസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. പൂമരുതിക്കുഴി പൊന്മേലിൽ വീട്ടിൽ രേഷ്മയുടെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം വളർത്ത് നായയെ പിൻതുടർന്ന് എത്തിയ പുലി ഓടി കയറിയത്.
നായ ഭയന്ന് മുറിക്കുള്ളിലേക്ക് ഓടികയറിയതിനെ തുടർന്ന് രേഷ്മ വീടിന്റെ കതക് അടച്ചതിനാൽ ഇവർ രക്ഷപെടുകയായിരുന്നു. പാടം ഫോറസ്റ്റേഷൻ പരിധിയിലെ രണ്ട് സ്ഥലങ്ങളിൽ ആണ് ഒരേ ദിവസം പുലി ഇറങ്ങിയത്. കൂടൽ ഇഞ്ചപ്പാറയിലും പുലി ഇറങ്ങി കോഴിയെ പിടിച്ചിരുന്നു. രണ്ട് സ്ഥലങ്ങളിൽ ഒരേ ദിവസം പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികളും. കൂടൽ ഇഞ്ചപ്പാറയിൽ മുൻപ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ രണ്ട് തവണയാണ് പുലി കുടുങ്ങിയത്. കലഞ്ഞൂർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിൽ നിരവധി വളർത്ത് ജീവികൾക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.





























