റാന്നി: പെരുനാട്-അത്തിക്കയം റോഡിന്റെ വശങ്ങളിൽ കാടുകൾ വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുന്നു. വളവുകളിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ കാടുകൾ നിറഞ്ഞത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ അനാസ്ഥ തുടരുകയാണെന്നും അടിയന്തിര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ ഇരുവശങ്ങളിലും അമിതമായി വളർന്നുനിൽക്കുന്ന കാടുകൾ കാരണം എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
മഴക്കാലമായതോടെ കാടുകൾ കൂടുതൽ വളർന്നത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. മേഖലയിൽ കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യമുള്ളതാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ അടിയന്തിരമായി ഇടപെട്ട് കാടുകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.





























