വടകര : പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് ജന്മനാട്ടിൽ ഒരു സ്മാരകം. വടകരയും മലയാളസാഹിത്യലോകവും ഏറെ ആഗ്രഹിച്ച ആ സ്വപ്നം അദ്ദേഹം മരിച്ച് നാലുവർഷമായിട്ടും യാഥാർഥ്യമായില്ല. കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾതന്നെയാണ് പുനത്തിലിന്റെ സ്മാരകത്തിനും തടസ്സമായതെന്ന് പുനത്തിൽ സ്മാരകട്രസ്റ്റിന്റെ വിശദീകരണം. പ്രതിസന്ധികൾ പതിയെ ഒഴിഞ്ഞുതുടങ്ങുന്ന സമയത്ത് സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ്.
2017 ഒക്ടോബർ 27 നാണ് പുനത്തിൽ വിടപറയുന്നത്. 29 ന് തന്നെ പുനത്തിലിന് ജന്മനാടായ വടകരയിൽ ഒരുകോടി രൂപചെലവിൽ സ്മാരകം പണിയുമെന്ന് അന്നത്തെ സാംസ്കാരികവകുപ്പുമന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. ഡിസംബറിൽത്തന്നെ പ്രവർത്തനങ്ങൾക്കായി 18 അംഗ ട്രസ്റ്റ് രൂപവൽകരിച്ചു. സ്ഥലം കണ്ടെത്താൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.
ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാക്കയിൽപടന്നയിൽ ഭാഗത്ത് രണ്ടേക്കർ സ്ഥലം കണ്ടെത്തി ഇതുവാങ്ങാനുള്ള നടപടികൾതുടങ്ങി. ഇതിനുളള പണം സമാഹരിക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. മന്ത്രി എ.കെ ബാലൻ 2018 ൽ ഈ സ്ഥലം സന്ദർശിച്ച് നടപടികൾക്ക് വേഗംകൂട്ടി. രണ്ടുകോടിയോളം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. എന്നാൽ സ്ഥലം കണ്ടെത്തിയതിനുശേഷമുളള നടപടികൾ മന്ദഗതിയിലായി. കോവിഡ് വന്നതോടെ പ്രവർത്തനങ്ങൾ നിലച്ചു. 2020 മാർച്ചിൽ സാമ്പത്തികസമാഹരണം തുടങ്ങിയ ഘട്ടത്തിലാണ് കോവിഡ് വന്നതെന്നും ഇതാണ് പ്രതിസന്ധിയായതെന്നും ട്രസ്റ്റ് സെക്രട്ടറി ടി.രാജൻ പറഞ്ഞു.