കാലടി : രാവിലെ കുളിക്കാൻ പുറത്തിറങ്ങിയപ്പോൾ തുറന്നശേഷം ചാരിയിട്ട വാതിലിലൂടെ വീടിനകത്തുകടന്ന് മാല പൊട്ടിക്കാൻ കള്ളന്റെ ശ്രമം. ബഹളമുണ്ടാക്കിയതോടെ ഓടിയ ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഷൊർണൂർ കൈലിയാട് ചീരക്കുഴി മണികണ്ഠനാണ് (49) പിടിയിലായത്. ഇയാൾ മറ്റൊരു മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് മൂന്നു ദിവസം മുൻപ് പുറത്തിറങ്ങിയതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
തേങ്ങാക്കുന്ന് വാരിയത്ത് വിലാസിനിയുടെ രണ്ടുപവൻ തൂക്കംവരുന്ന സ്വർണമാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു വിലാസിനി. ഇവരുടെ മകന്റെ ഭാര്യ വീടിനുപുറത്തുള്ള കുളിമുറിയിലേക്കു പോകാൻ രാവിലെ വാതിൽ തുറന്നിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ ചാരിയിട്ടാണ് അവർ കുളിമുറിയിലേക്കു പോയത്. അപ്പോഴാണ് കള്ളൻ വീട്ടിൽക്കയറിയത്. മാല പൊട്ടിച്ചെടുക്കുന്നതറിഞ്ഞ വിലാസിനി ബഹളം വെച്ചതോടെ മകൻ ബാബുവും പരിസരത്തുള്ളവരുമെല്ലാം ഓടിയെത്തി. ഇതോടെ മോഷ്ടാവ് കൈയിൽകിട്ടിയ മാലയുടെ കഷണവുമായി ഓടി. പിന്തുടർന്ന നാട്ടുകാർ പള്ളിപ്പടിയിൽവെച്ച് ഇയാളെ പിടികൂടി പൊന്നാനി പോലീസിൽ ഏൽപ്പിച്ചു.
ഇതേവീട്ടിൽനിന്ന് ഇയാൾ ഒരു ബാഗും മോഷ്ടിച്ചിരുന്നു. ഇത് പള്ളിപ്പടിക്കുസമീപത്തെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്ന് പിന്നീട് കിട്ടി. ഇവിടെനിന്ന് ഒരു മഴുവും ഇരുമ്പുവടിയും കിട്ടിയിട്ടുണ്ട്. പൊന്നാനി സ്റ്റേഷനിൽ 2010 ൽ ഇയാളുടെപേരിൽ ഒരു കളവുകേസുണ്ടായിരുന്നു. തൃത്താല, ചാലിശ്ശേരി, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിലും ഇയാളുടെപേരിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.





























