അങ്കമാലി: അങ്കമാലി – കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിൽ വിദ്യാർത്ഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുടമകളുടേതാണ് തീരുമാനം. അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകൾ പ്രതിഷേധ ധർണ നടത്തും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെ തുടർന്ന് കൊരട്ടി – അങ്കമാലി റൂട്ടിലെ സ്വകാര്യ ബസുകൾ വലിയ പ്രയാസം അനുഭവിക്കുകയാണെന്ന് ബസുടമകൾ പറഞ്ഞു.
ഈ റൂട്ടിലെ തൊഴിലാളികൾക്ക് കൂലി പോലും കിട്ടുന്നില്ലെന്നും ഡീസലടിക്കാൻ പോലും വരുമാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസുകളുടെ പ്രതിനിധിയായി ബെസ്റ്റ് ബേ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചതെന്ന് ബസുടമകൾ പറഞ്ഞു. കൺസെഷൻ നിരക്കിൽ വർഷങ്ങളായി മാറ്റമില്ലാത്തതിൽ പ്രതിഷേധിച്ചാണ് സൗജന്യ യാത്രയിൽനിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കുന്നത്. ഇതരസംസ്ഥാനക്കാരുടെ കാര്യം പോലും പരിഗണിക്കാതെ ആണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. അതിനാലാണ് ഇതരസംസ്ഥാനക്കാർക്ക് ഇന്ന് സൗജന്യ യാത്ര അനുവദിക്കാത്തതെന്നും ബസുടമകൾ പറഞ്ഞു.






























