കണ്ണൂർ : മകൻ ഓൺലൈനായി ഫ്രീ ഫയർ ഗെയിം കളിച്ചപ്പോൾ പിതാവിൻ്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 6 ലക്ഷം രൂപ. കണ്ണൂർ സെൻട്രൽ ജയിലിലെ വിവിങ് ഇൻസ്പെക്ടറായ പയ്യന്നൂരിലെ വിനോദ് കുമാറിൻ്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
വീടു നിർമാണത്തിന് വിനോദ് കുമാർ വായ്പ എടുത്ത തുകയാണ് ഗൂഢസംഘം തട്ടിയെടുത്തിരിക്കുന്നത്. വിനോദ് കുമാറിൻ്റെ മകൻ ഓൺലൈനായി ഫ്രീ ഫയർ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇതിനു ശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിലെ അക്കൗണ്ടിൽ നിന്നും പണം കാണാതായത്.
വിനോദ് കുമാറിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്. ഫ്രീ ഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുള്ളതായി നേരത്തെയും പരാതി ഉയർന്നിരുന്നു. അക്കൗണ്ട് നമ്പറും പാസ്‌വേഡും മറ്റൊരാൾക്ക് കൈമാറരുത് എന്ന് പോലീസിൻ്റെ നിർദ്ദേശമുണ്ടായിട്ടും പോലീസുകാരുടെ കുടുംബത്തിൽ നിന്നുതന്നെ കബളിപ്പിക്കൽ നടന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയമായിരിക്കുന്നത്.