തിരുവനന്തപുരം : കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമീഷന് തുക ‘സേവന’മായി കണ്ട് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരികള്‍ ഹൈകോടതിയെ സമീപിച്ചു. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഓരോ കിറ്റിനും നിശ്ചിത തുക കമീഷനായി നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്നും വിതരണം പൂര്‍ത്തിയായ ശേഷം അത് നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് വ്യാപാരികളോടുള്ള വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവുമാണെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജികളില്‍ വാദം കേട്ട കോടതി ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തി ജനുവരി 11ന് തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കുമായി 10,98,77,132 കിറ്റുകളാണ് വിതരണം ചെയ്തത്. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി 89741കിറ്റുകളും വിതരണം ചെയ്തു. 5538.48 കോടിയാണ് കിറ്റ് ഇനത്തില്‍ സപ്ലൈകോക്ക് അനുവദിച്ചത്.
സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീല്‍ ചെയ്യുന്നതിനും കിറ്റുകള്‍ സൂക്ഷിക്കുന്നതിനും ഗോഡൗണുകള്‍ക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാര്‍ജും ദിവസവേതന തൊഴിലാളികള്‍ക്കുള്ള കൂലിയുമടക്കം കോടികളാണ് കിറ്റിന്റെ പേരില്‍ ഭക്ഷ്യവകുപ്പ് ചെലവഴിച്ചത്. കോവിഡ് കാലത്ത് ഓഫിസില്‍ എത്താതെ വീട്ടിലിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും വരെ ശമ്പളം നല്കിയ സര്‍ക്കാര്‍, കോവിഡ് ഭീതിയിലും ജീവന്‍പണയംവെച്ച് റേഷനും കിറ്റും വിതരണം നടത്തിയ വ്യാപാരികളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം. റേഷനും കിറ്റും വിതരണം ചെയ്യാന്‍ കടകള്‍ തുറന്നതോടെ വ്യാപാരികളും സെയില്സ്മാന്മാരുമടക്കം 65 പേരാണ് ഇതിനോടകം മരണത്തിന് കീഴടങ്ങിയത്. 13 മാസം കിറ്റ് വിതരണം നടത്തിയതില്‍ രണ്ട് മാസത്തെ കമീഷന് മാത്രമാണ് നാളിതുവരെ നല്‍കിയത്. ബാക്കി തുക സേവനമായി കണക്കാക്കാനാണ് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ വ്യാപാരികളോട് ആവശ്യപ്പെട്ടത്. വെളിച്ചെണ്ണ, ഓയില്‍ പാക്കുകള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ കിറ്റ് സൂക്ഷിക്കാന്‍ വേണ്ടി മാത്രം പ്രത്യേക കട മുറികള്‍ക്ക് 3000-5000 രൂപ മാസ വാടക നല്കി. പല ഘട്ടങ്ങളിലും സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി വ്യാപാരികള്‍ തന്നെയാണ് ഓട്ടോയിലും മറ്റുമായി എത്തിച്ചത്.





























