ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻസ് നികുതി കേന്ദ്ര സർക്കാർ വീണ്ടും വർദ്ധിപ്പിച്ചു. പുതുക്കിയ നികുതി നിരക്കുകൾ ജൂൺ 16 മുതൽ പ്രാബല്യത്തിൽ വന്നതായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചു. അതേസമയം, ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ നിലവിലുള്ള നികുതി നിരക്കുകളിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാകും. പുതിയ ഉത്തരവ് പ്രകാരം ഡീസൽ കയറ്റുമതിക്കുള്ള പ്രത്യേക അഡീഷണൽ എക്സൈസ് ഡ്യൂട്ടി നിലവിലുള്ള ലിറ്ററിന് 13.5 രൂപയിൽ നിന്ന് 14 രൂപയായി ഉയർത്തി. വിമാന ഇന്ധനത്തിന്‍റെ കയറ്റുമതി നികുതിയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്.
ലിറ്ററിന് 9.5 രൂപയായിരുന്ന നികുതി ഒറ്റയടിക്ക് 12.5 രൂപയായാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. എന്നാൽ പെട്രോൾ കയറ്റുമതിക്കുള്ള നികുതി നിരക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 1.5 രൂപ എന്ന നിലവിലെ നിരക്ക് തന്നെ തുടരും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സാഹചര്യം വിലയിരുത്തിയാണ് സർക്കാർ ഈ നികുതി നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്.




























