തിരുവനന്തപുരം : ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാർ. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറിനു മുകളിലാണ്. ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി. എന്നാല്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയാണ്. പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വെച്ചാണ് കൂടിയത്.
ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്. കഴിഞ്ഞമാസം മുപ്പതിന് 55 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോള്‍ മൊത്ത വിപണിയില്‍ 120 രൂപയാണ്. കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താത്തതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വിലക്കൊപ്പം പാചക വാതക വിലക്കയറ്റവും സഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും പച്ചക്കറിയുടെ വില വര്‍ധന.