റാന്നി: മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം ചടങ്ങ് പര്യവസാനിക്കുമ്പോൾ മിച്ചം ആവുന്നത് നേതാക്കളുടെ പണപ്പിരിവും ഗ്രൂപ്പ് തിരിഞ്ഞുള്ള രാഷ്ട്രീയ നാടകങ്ങളും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സമ്മേളനം നടത്താത്തതും യൂത്ത് കോൺഗ്രസിന് കാര്യമായ സംഘടനാ സംവിധാനമില്ലാത്ത റാന്നിയിൽ സമ്മേളനം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നെങ്കിലും റാന്നിയിൽ തന്നെ സമ്മേളനം നടത്തണമെന്ന ജില്ലാ പ്രസിഡന്റിന്റെയും അസംബ്ലി പ്രസിഡന്റിന്റെയും നിർബന്ധ ബുദ്ധിയാണ് ഇവിടെ വിജയം കണ്ടത്. അനീഷ് വരിക്കണ്ണാമല പക്ഷക്കാരനായിരുന്ന റാന്നി അസംബ്ലി പ്രസിഡന്റ് സാംജി ഇടമുറിയെ അടുത്ത ജില്ലാ പ്രസിഡന്റ് ആക്കാമെന്ന് വാഗ്ദാനം നൽകിയാണ് കണ്ണൻ പക്ഷം കൂടെ കൂട്ടിയിരിക്കുന്നത്.
ഇതിന് അരങ്ങ് ഒരുക്കാനാണ് റാന്നിയിൽ തന്നെ സമ്മേളനം നടത്തിയത്. റാന്നിയിൽ റിങ്കു ചെറിയാൻ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടെ നിന്നത് സാംജിയും കൂട്ടരുമാണ്. റാന്നിയില്‍ നടക്കുന്ന സമ്മേളനം ഇവര്‍ ഒരു അവസരമായി കണ്ടു. പിരിവ് നടത്തുവാൻ ജില്ലാ, അസംബ്ലി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരെ ഒഴിവാക്കി ഭാര്യാ സഹോദരനെയും സൊസൈറ്റി ജീവനക്കാരനായ മറ്റൊരു സുഹൃത്തിനെയും മാത്രം കൂടെ കൂട്ടിയാണ് സാംജിയുടെ നേത്രുത്വത്തില്‍ റാന്നിയിൽ പിരിവ് നടത്തിയത്. ഇതിനെതിരെ പലകോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിൽ മറുഭാഗം ഉന്നയിക്കുമെന്നുള്ള ഭയത്താലാണ് പ്രതിനിധി സമ്മേളനം പോലും മാറ്റിവെച്ചത് എന്ന് പറയുന്നു.
ഇവർ പ്രാദേശികമായി വൻ പിരിവ് നടത്തിയപ്പോൾ ജില്ലാ പ്രസിഡന്റും കൂട്ടരും വിദേശ രാജ്യങ്ങളിൽ അടക്കം പോയിട്ടാണ് പണപിരിവ് നടത്തിയത്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അംഗമായ സാംജി അവിടെ മൂന്നാം വാർഡിൽ പാറമട മുതലാളിയുടെ ടാർ മിക്സിങ് പ്ലാന്റിന് അനുവാദം വാങ്ങിത്തരാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിച്ചതായും ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്റെ സ്ഥാനം രാജിവെക്കുന്ന സ്ഥിതിവരെ ഉണ്ടായി. ജില്ലാ സമ്മേളനത്തിൽ നേതാക്കളുടെ ഫോട്ടോ വെച്ച് ഫ്ലക്സ് അടിച്ചാൽ വ്യാപകമായി ഫ്ലക്സുകളിലെ തല വെട്ടി കളയും എന്ന പേടിയിൽ നിന്നാണ് ഫ്ലക്സ് ബോർഡുകളിൽ നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കുവാൻ ഇവർ തീരുമാനിച്ചത്.





























