ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം. ഹരിപ്പാട് സ്വദേശി അശോക് കുമാറിന്റെ കടയാണ് പൊളിച്ചുനീക്കിയത്. തൊട്ടടുത്തുള്ള ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമയാണ് പാർക്കിങ്ങിന് സ്ഥലം പോരാത്തതിന്റെ പേരിൽ കട പൊളിക്കാൻ ക്വട്ടേഷൻ നൽകിയത്. കട പൊളിച്ചത് വിവാദമായതോടെ കട നിർമിച്ച് നൽകാമെന്ന് ശ്രീവത്സം ഗ്രൂപ്പ് ഉറപ്പു നൽകി. ടെക്സ്റ്റൈൽ ഉടമ രാജേന്ദ്രൻ പിള്ള, കട പൊളിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ചെറായി ഷാജി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. അശോകന്റെ ഏക വരുമാനമാർഗമായിരുന്നു ശീതളപാനീയക്കട. ശ്രീവത്സം ടെക്സ്റ്റൈൽസിന് പാർക്കിങ് ലഭിക്കാൻ തടസമെന്ന് പറഞ്ഞാണ് ഒറ്റരാത്രിയിൽ പൊളിച്ചു നീക്കിയത്. ഇതിനെതിരെ പൊതുജനവികാരം ശക്തമായി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ ശ്രീവത്സം ടെക്സ്റ്റൈൽസിനെതിരെ ആളുകൾ രംഗത്തുവന്നു . കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ചുവെന്നായിരുന്നു ടെക്സ്റ്റൈൽ ഉടമയുടെ വാദം. എന്നാൽ, കട പൊളിക്കാൻ ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്ന് ചെയർമാൻ പ്രതികരിച്ചു. പിന്നാലെ, ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ചർച്ചയിൽ ശ്രീവത്സം ടെക്സ്റ്റൈൽ ഉടമ അശോകന് പുതിയ കട നിർമിച്ചു നൽകാമെന്ന് അറിയിച്ചു. പൊളിച്ച കടയ്ക്ക് പുറമേ താൽക്കാലിക സംവിധാനം ഇന്ന് ഒരുക്കും. സ്ഥിരം സംവിധാനം ഉടൻ നിർമിച്ചുനൽകും. തനിക്ക് നീതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് അശോകൻ.അശോകന്റെ പരാതിയിൽ ശ്രീവത്സം സിൽക്‌സ് ഉടമ രാജേന്ദ്രൻ പിള്ളയെ ഒന്നാം പ്രതിയാക്കി ഹരിപ്പാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കട പൊളിച്ചപ്പോൾ നഗരസഭയിലെ കൈവരി തകർന്നുവെന്ന കേസിൽ കട പൊളിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ചെറായി ഷാജിക്കെതിരെയും പിഡിപിപി ആക്ട് പ്രകാരവും കേസ് എടുത്തു.





























