തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഓണത്തിന് മുൻപായി എല്ലാവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. 18 കുടുംബങ്ങളാണ് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്. സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്.
അതേസമയം സമരം തുടുമെന്ന നിലപാടിലാണ് പ്രദേശവാസികൾ. റവന്യൂ മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും എന്നാൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈകളിൽ കിട്ടുന്നത് വരെ സമരം തുടരുമെന്നുമാണ് ദുരന്തബാധിതർ വ്യക്തമാക്കിയത്. ഇന്ന് മന്ത്രിയെ നേരിൽ കണ്ട് ഇരകൾ തങ്ങളുടെ നിവേദനവും ആവശ്യങ്ങളും ബോധിപ്പിച്ചിരുന്നു. പണം തുകയായി ലഭിച്ച ശേഷം മാത്രമേ പൂർണ്ണമായ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ.






























