തിരുവനന്തപുരം : തിരുവനന്തപുരം ഒരുവാതിൽകോട്ട ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ വലിയ തോതിലുള്ള മാലിന്യങ്ങളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് രാത്രികാലങ്ങളിൽ മാലിന്യനിക്ഷേപം പതിവായതിനെ തുടർന്ന് പൊതുപ്രവർത്തകരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംശയാസ്പദമായി എത്തിയ ലോറി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിവിധ തരത്തിലുള്ള മാലിന്യങ്ങൾ കണ്ടെത്തിയത്. നാട്ടുകാരെ കണ്ടതോടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഉടൻ വാർഡ് കൗൺസിലർ ജയാരാജീവ് സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മേയർ വിവി രാജേഷും കൗൺസിലർ വി ഗിരികുമാറും സ്ഥലത്തെത്തി. പ്രദേശത്തെ മാലിന്യങ്ങൾ ആക്കുളം കായലിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ കർശനമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് മേയർ പോലീസിനോട് ആവശ്യപ്പെട്ടു. ലോറി കോർപ്പറേഷൻ ഹെൽത്ത്സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.പ്രതിയെ പൊലീസിന് കൈമാറി. ശക്തമായ നടപടികളുമായി ഞങ്ങൾ ഇവിടെത്തന്നെയുണ്ടെന്നും നഗരത്തിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിരീക്ഷണം കർശനമാക്കുമെന്നും മേയർ വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ കൂടുതൽ ആളുകൾ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കായലോര പ്രദേശങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആക്കുളം മേഖലയിൽ മാലിന്യനിക്ഷേപ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നാട്ടുകാർ നേരിട്ടിറങ്ങി നിരീക്ഷണം ശക്തമാക്കിയത്.






























