ഗാസ : ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പേരുവെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇസ്രയേൽ ഉന്നതോദ്യോഗസ്ഥനും ചൊവ്വാഴ്ച ഇക്കാര്യം സൂചിപ്പിച്ചു.
2023 നവംബറിലെപോലെ പലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്ന തരത്തിലുള്ളതാവും ഇത്തവണത്തെ വെടിനിർത്തൽക്കരാറും. ഈജിപ്ത്, ഖത്തർ, യു.എസ്., ഫ്രാൻസ് എന്നിവയുടെ മധ്യസ്ഥതയിൽ ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മാർച്ചിൽ റംസാൻമാസം ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽ കൊണ്ടുവരാനുള്ള തിരക്കിട്ടശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





























