ബീജാപുർ : ഛത്തീസ്ഗഢിലെ ബീജാപുർ ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ജംഗ്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്തുനിന്ന് നാല് മാവോവാദികളുടെ മൃതദേഹങ്ങളും ഒരു നാടൻ പിസ്റ്റൾ, ഒരു ലോഡിങ് തോക്ക്, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ, മൂന്ന് ടിഫിൻ ബോംബുകൾ, കോർഡക്സ് വയർ, 10 ജലാറ്റിൻ സ്റ്റിക്കുകൾ, 15 സുരക്ഷാ ഫ്യൂസ്, ഒരു വയർലെസ് സെറ്റ് എന്നിവയും കണ്ടെത്തിയതായി സുരക്ഷാസേനാവക്താവ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.





























