കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും എതിരേ യു.എ.പി.എ. പ്രകാരം അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ മൃദുസമീപനവും പ്രീണനരാഷ്ട്രീയവുമാണ് കൊച്ചിയടക്കമുള്ള സ്ഥലങ്ങളെ നിരോധിത ഭീകര സംഘടനകളുടെയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെയും സുരക്ഷിത താവളമാക്കി മാറ്റിയതെന്ന് കത്തിൽ പറയുന്നു. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി അബ്ദുൾ നാസറിനെ കൊച്ചി പള്ളുരുത്തിയിൽനിന്ന് എൻ.ഐ.എ. പിടികൂടിയ സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്.
പി.എഫ്.ഐ.യുമായി ബന്ധമുള്ള പ്രാദേശിക ശൃംഖലകളുടെ സഹായത്തോടെ മൂന്നുവർഷമായി അബ്ദുൾ നാസർ കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞു. 2010-ൽ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി സാവാദിന് പതിമൂന്നു വർഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ഈ ശൃംഖലയാണ്. പെരുമ്പാവൂരിലെ പി.എഫ്.ഐ.യുടെ ജില്ലാ ഓഫീസ് റെയ്ഡിൽ പൂട്ടിയിരുന്നെങ്കിലും ഭൂഗർഭ ശൃംഖല ഇപ്പോഴും സജീവമാണ്. യോഗ-കായിക ക്ലബ്ബുകളുടെ മറവിൽ യുവാക്കൾക്ക് ആയുധപരിശീലനവും നൽകുന്നുണ്ട്. എൻ.സി.ആർ.ബി. കണക്കനുസരിച്ച് മയക്കുമരുന്ന് കേസുകളിൽ കൊച്ചി, രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതും ആഡംബരഹോട്ടലുകളിലെ വെള്ളക്കോളർ മയക്കുമരുന്ന് കടത്തുമെല്ലാം ഇതു തെളിയിക്കുന്നു. എറണാകുളം ജില്ലയിലെ യു.എ.പി.എ. കേസുകളുടെ അന്വേഷണപുരോഗതി റിപ്പോർട്ട് സംസ്ഥാന സർക്കാരിൽനിന്ന് ആവശ്യപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് ബി.ജെ.പി. ആവശ്യപ്പെട്ടു.





























