പനാജി : ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിൽ തടവിൽ കഴിയവെ ഒരു പ്രതി ജയിലിനുള്ളിലിരുന്ന് ലഹരിമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നതായി കണ്ടെത്തി ഗോവ ക്രൈം ബ്രാഞ്ച്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളി യുവാക്കളെ പോലീസ് പിടികൂടി. ഗോവ ക്രൈം ബ്രാഞ്ച് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശികളായ മൂസൻ മുഖിരി, മുഹമ്മദ് ഫൈസാൻ എന്നിവരാണ് ഡൽഹിയിൽ പിടിയിലായത്.
റെയ്ഡിൽ 151 ഗ്രാം മെതാംഫെറ്റാമൈനും, 512 ഗ്രാം മാജിക് മഷ്‌റൂംസും പോലീസ് കണ്ടെടുത്തു. ഇതിന് വിപണിയിൽ ഏകദേശം 40 ലക്ഷം രൂപ വിലവരും. 2026 ജൂണിൽ രജിസ്റ്റർ ചെയ്ത ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണം നടന്നത്. അന്ന് കോഴിക്കോട് സ്വദേശിയായ അഭിരാം പുളിക്കൽ (26) എന്നയാളെ 11.5 ഗ്രാം മെതാംഫെറ്റാമൈൻ, 9.07 ഗ്രാം എംഡിഎംഎ (MDMA) എന്നിവയുമായി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയും തുടർ അന്വേഷണത്തിലൂടെയുമാണ് കോൾവാലെ ജയിലിൽ കഴിയുന്ന അസ്‌റുദ്ദീൻ അച്ചി എന്ന അസറുവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്.
എൻഡിപിഎസ് (NDPS) കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ അസറു ജയിലിനുള്ളിൽ നിന്നാണ് ഈ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കോടതി മുഖേന അസറുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന മൂസൻ മുഖിരിയുടെയും ഫൈസാന്റെയും വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിൽ പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഗോവയിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണ് എന്ന് പോലീസ് അറിയിച്ചു.






























