കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ലക്ഷത്തിന് താഴേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം തുടങ്ങിയ വർദ്ധന ഇന്നും തുടരുന്നത്. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 1,03,840 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 12,980 രൂപയിലുമെത്തി. ഇന്നലെ രാവിലെ പവന് 1,02,760 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു സ്വർണവില. എന്നാൽ ഉച്ചയ്ക്കുശേഷം ആഗോള വിപണിയിൽ ഉണ്ടായ തിരിച്ചുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വില വീണ്ടും ഉയരുകയായിരുന്നു. 2025 നവംബറിന് ശേഷം ആദ്യമായി അന്താരാഷ്ട്ര സ്വർണവില 4,000 ഡോളറിന് താഴെയെത്തിയത് ഇന്നലെയായിരുന്നു.
ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിലയിലും കണ്ടത്. പിന്നീട് സ്വർണവില വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് ഉയർന്ന് നിലവിൽ 4,009 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 4,037 ഡോളർ വരെ ഉയർന്ന ശേഷമാണ് നേരിയ ഇടിവുണ്ടായത്. ഈ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും വിലമാറ്റത്തിന് കാരണമായത്. അതേസമയം അമേരിക്കയിൽ പണപ്പെരുപ്പം വിലയിരുത്താൻ ഫെഡ് പ്രധാനമായി പരിഗണിക്കുന്ന വ്യക്തിഗത ഉപഭോഗ ചെലവ് സൂചിക വിപണി പ്രതീക്ഷിച്ചതിലും താഴെയായതും സ്വർണത്തിന് പിന്തുണയായി. ഇതോടെ ഈ വർഷം അവസാനത്തോടെ ഫെഡ് വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷ ദുർബലമായിട്ടുണ്ട്.





























