കണ്ണൂര്‍ : മുൻ ഗവർണർ മെറിറ്റും നിയമവും നോക്കിയാണ് ഇപ്പോഴത്തെ വി.സിയെ നിയമിച്ചത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ചാൻസിലറും പ്രോ വൈസ് ചാൻസിലര്‍മാരും തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഗവർണർ മുൻ ഗവർണർമാരുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാൻസിലർ എന്ന അധികാര ഗർവ്വിൽ നിയമാനുസൃതം നിയമിക്കപ്പെട്ട വി.സിയെ അധിക്ഷേപിക്കുന്നത് ശരിയല്ല.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഗവര്‍ണര്‍ ഇത്ര അധപതിക്കാൻ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത് എന്നും എം വി ജയരാജന്‍ പറഞ്ഞു. എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെ. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കിൽ ഗവർണർ കൂടി ഉത്തരവാദിയാണ്.
ഗവർണർ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവ് പ്രതികരിക്കും. ഉച്ചക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണ ഘടനക്ക് എതിരാണ്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും പണി ഗവർണർ അവർക്ക് വിട്ടു കൊടുക്കണം ജയരാജന്‍ പറഞ്ഞു.



























