ന്യൂഡല്‍ഹി : ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിലൂടെ വ്യാപക ബന്ധുനിയമനത്തിന് വഴിയൊരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തുന്നത് എല്ലാ ബന്ധുക്കളെയും സര്‍വകലാശാലകളില്‍ നിയമിക്കുന്നതിന് വേണ്ടിയാണ്. അതാണ് സര്‍ക്കാരിന്റെ ഉദ്ദേശം. എന്നാല്‍ ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ കയ്യേറ്റം ചെയ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനും സംഘത്തിനുമെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇതുപോലെ എന്തുകൊണ്ട് പെരുമാറുന്നില്ല? എന്തുകൊണ്ട് ഇത്തരത്തില്‍ അലിഗഢില്‍ ചെയ്യുന്നില്ല? എന്തുകൊണ്ടെന്നാല്‍ ഭരണകൂടം വ്യത്യസ്തമാണ്. അവര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹബീബിന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രപതിയെയോ ഗവര്‍ണറെയോ ശല്യപ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കാനും ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ക്കെതിരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. പരിപാടിയിലെ വേദിയില്‍ കണ്ണൂര്‍ വൈസ് ചാന്‍സലറും ഇര്‍ഫാന്‍ ഹബീബും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ആ സത്രീ വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. പക്ഷേ അവര്‍ക്ക് ഉറപ്പായിരിക്കും ഒരു നടപടിയും സ്വീകരിക്കില്ലെന്ന്.
ചരിത്ര കോണ്‍ഗ്രസില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ വിസിയ്ക്ക് രണ്ടുതവണ കത്തയച്ചിരുന്നു. എന്നാല്‍ താന്‍ സുരക്ഷാ വിദഗ്ദ്ധനല്ലെന്ന് പറഞ്ഞ് അദ്ദേഹമത് നിരസിച്ചു. അതിനുള്ള പ്രതിഫലവും വിസിയ്ക്ക് ലഭിച്ചു. രണ്ടാം തവണ നിയമന പ്രക്രിയയിലൂടെ കന്നുപോകാതെ തന്നെ വിസിയായി നിയമിതനായി. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.































