റാന്നി: ഇട്ടിയപ്പാറ ബൈപ്പാസ് റോഡിൽ മദ്യലഹരിയിൽ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. വഴി യാത്രക്കാരനായ മധ്യവയസ്കനെയും കൊച്ചുമകളേയും ഇടിച്ചു വീഴ്ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണം അഴിച്ചു വിടാൻ കാരണം. സംഭവത്തില്‍ കൊല്ലം പോരുവഴി സ്വദേശികളായ വിമുക്ത ഭടൻ സജുലാൽ(43), രാജേഷ് (46), ഹരികൃഷ്ണൻ(29) എന്നിവരാണ് പിടിയിലായത്. നെല്ലിക്കമൺ സ്വദേശി ശിവന്‍കുട്ടിയേയും കൊച്ചുമകൾ മീരയേയും ഇട്ടിയപ്പാറ ബൈപ്പാസ് ജംങ്ഷനില്‍ വെച്ചാണ് ആക്രമികൾ എത്തിയ കാറിടിച്ചു വീഴ്ത്തിയത്. കൈയ്യേറ്റം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും ഒടുവിൽ വിവരമറിഞ്ഞെത്തിയ പോലീസുകാരെയും ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തെ ഏറെ പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ എല്ലാവരും സംഭവസമയത്ത് കടുത്ത മദ്യലഹരിയിലായിരുന്നു. കാറില്‍ നിന്നും മദ്യ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ>>> ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനേയും കൊച്ചുമകളെയും പ്രതികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ മധ്യവയസ്കൻ എഴുന്നേറ്റ് കാർ യാത്രികരോട് അപകടത്തെക്കുറിച്ച് ചോദ്യം ചെയ്തു. ഇതോടെ കാറിൽ നിന്നിറങ്ങിയ മൂന്നുപേരും ചേർന്ന് ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. വഴിപോക്കനായ മധ്യവയസ്കനെ പരസ്യമായി പൊതിരെ തല്ലുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമം തടയാൻ ശ്രമിച്ചു. എന്നാൽ അക്രമാസക്തരായ കാർ യാത്രികർ നാട്ടുകാർക്ക് നേരെ തിരിയുകയും അവരെയും ക്രൂരമായി കയ്യേറ്റം ചെയ്യുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് എസ്.ഐ അടക്കം മൂന്ന് പോലീസുകാർ ആണ് ആദ്യമെത്തിയത്. അക്രമികളെ പിടിച്ചുമാറ്റാനും ശാന്തരാക്കാനും ശ്രമിച്ച പോലീസുകാർക്ക് നേരെയും സംഘം തിരിഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയേയും പോലീസുകാരെയും ഇവർ മർദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ സ്റ്റേഷനിൽ വിവരമറിയിക്കുകയും തുടർന്ന് കൂടുതൽ പോലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയുമായിരുന്നു. ഒടുവിൽ വൻ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് അക്രമികളായ മൂന്നുപേരെയും കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ നിലവിൽ റാന്നി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മദ്യപിച്ച് വണ്ടിയോടിക്കൽ, പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം, നാട്ടുകാരെയും മധ്യവയസ്കനെയും മർദ്ദിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തി പോലീസുകാരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.





























