കോന്നി : അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരു നിത്യ ചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തെ കുറിച്ചാണ് സംസാരിച്ചത്. കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുള്ള സാംസ്കാരിക സമുച്ചയം വരും തലമുറയ്ക്ക് പ്രയോജനമാകും.
വർഗ്ഗീയത വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സിനിമയും കലയും ദുരുപയോഗം ചെയ്യപ്പെടുന്നു.
കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാർദ്ദത്തെയും സാഹോദര്യത്തെയും തകർക്കാനും ലോകത്തിന് മുന്നിൽ നാടിനെ അപമാനിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. വർഗ്ഗീയ അജണ്ടകളെയും വ്യാജപ്രചരണങ്ങളെയും ചെറുത്തുതോൽപ്പിക്കുന്നതിന് നിത്യചൈതന്യയതിയെപ്പോലെയുള്ള ഗുരു മഹാന്മാരുടെ ചിന്തകൾ കരുത്തു പകരും. സംസ്ഥാന സർക്കാർ ഏഴു കോടി രൂപ ചെലവഴിച്ചാണ് ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾക്ക് ഗുരുവിന്റെ ദർശനങ്ങൾ പഠിക്കാനും പങ്കുവെക്കാനും ഉള്ള ഒരു വിജ്ഞാന കേന്ദ്രമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ. യു ജനീഷ് കുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എസ് സന്തോഷ് കുമാർ, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി രേഷ്മ, അംഗങ്ങളായ എൻ ബിമൽ കുമാർ, ശ്രീലത, സെക്രട്ടറി വി എൻ അനിൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രേഷ്മ മറിയം റോയി, കെപ്കോ മുൻ ചെയർമാൻ കെ പത്മകുമാർ, സംഘാടക സമിതി രക്ഷാധികാരി ടിപി സുന്ദരേശൻ, സിഡിഎസ് ചെയർപേഴ്സൺ മിനി രാജീവ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ നാണ് നിർമാണ ചുമതല.





























